പത്തനംതിട്ട: കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസിൽ യാത്രക്കാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെ സസ്പെൻഡ് ചെയ്തു. കോട്ടയം സ്വദേശിയായ പെൺകുട്ടി കെ.എസ്.ആർ.ടി.സി വിജിലൻസിന് ഇ-മെയിലായാണ് പരാതി നൽകിയത്.
16ന് വൈകിട്ട് പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിലെ യാത്രക്കാരിയായ, ബംഗളൂരുവിൽ പി.ജിക്കു പഠിക്കുന്ന പെൺകുട്ടിയാണ് പരാതിക്കാരി. ബസ് പുലർച്ചെ മൂന്നുമണിയോടെ കൃഷ്ണഗിരിക്ക് സമീപം എത്തിയപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറന്നു.
ബസിന്റെ ജനൽപ്പാളി നീക്കാൻ കഴിയാതെ വന്നതോടെ ഡ്രൈവറുടെ സഹായം തേടി. ഗ്ലാസ് നീക്കാൻ അടുത്തെത്തിയ ഷാജഹാൻ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു. സംഭവത്തിന്റെ ആഘാതത്തിൽ അവിടെ വച്ച് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിലുണ്ട്.
ബംഗളൂരുവിലെത്തിയ ശേഷമാണ് പരാതി നൽകിയത്.
വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡി.ടി.ഒയ്ക്ക് കൈമാറിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് എം.ഡി നടപടിയെടുക്കുകയായിരുന്നു.
അതേസമയം, പരാതി കള്ളവാണെന്ന് ഷാജഹാൻ പറഞ്ഞു. എല്ലാ യാത്രക്കാരുടെയും മൊഴിയെടുക്കണം. ബസ് കൃഷ്ണഗിരിയിൽ എത്തിയത് രാവിലെ ആറേമുക്കാലോടെയാണ്. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറയുന്ന സമയത്ത് കോയമ്പത്തൂരിനും കൃഷ്ണഗിരിക്കുമിടയിലായിരുന്നു ബസ്. ടോൾഗേറ്റിലെ കാമറകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |