കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്താരം തുടങ്ങും മുമ്പ് സാക്ഷിമൊഴികൾ മാറ്റിപ്പറയിക്കാൻ ശ്രമിച്ചതിനുള്ള കൂടുതൽ തെളിവുകൾ പുറത്തായി. ദിലീപിന്റെ സഹോദരൻ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന അനൂപും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയും തമ്മിലുള്ള ശബ്ദരേഖയാണ് ഇന്നലെ പുറത്തു വന്നത്.
ദിലീപിന് ജയിലിൽ നിന്ന് പൾസർ സുനി അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ള അനൂപിനെ പഠിക്കുന്നത്. കഴിഞ്ഞ ദിവസം അനൂപും മറ്റൊരു അഭിഭാഷകനായ ഫിലിപ് ടി. വർഗീസും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നിരുന്നു. കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17നായിരുന്നു. ഏപ്രിൽ 10നാണ് ദിലീപിന് ജയിലിൽ വച്ച് സുനിൽ കത്തെഴുതിയത്. കത്ത് ദിലീപിന് കൈമാറാൻ സുനിയുടെ ആവശ്യപ്രകാരം സഹതടവുകാരൻ വിഷ്‌ണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു. ദിലിപിന്റെ മാനേജർ അപ്പുണ്ണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എങ്ങനെ തിരുത്തണമെന്ന് രാമൻപിള്ള അനൂപിനെ ഉപദേശിക്കുന്നു. അനൂപിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ക്രൈംബ്രാഞ്ചിന് ശബ്ദരേഖ ലഭിച്ചത്.
കേസ് രേഖകൾമാദ്ധ്യമങ്ങൾക്ക്
നൽകരുത്: ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നൽകുന്ന അപേക്ഷകളിലെയും സത്യവാങ്മൂലങ്ങളിലെയും വിവരങ്ങൾ മാദ്ധ്യമങ്ങളുൾപ്പെടെ ആർക്കും നൽകരുതെന്ന് ഹൈക്കോടതി നിർദ്ദേശം. തുടരന്വേഷണത്തിന് ഒന്നരമാസം കൂടി അനുവദിച്ച ഉത്തരവിലാണ് നിർദ്ദേശമുള്ളത്. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. ഇക്കാര്യം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഉറപ്പാക്കണം. തുടരന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് അന്വേഷണസംഘം കോടതിയിൽ നൽകിയ അപേക്ഷയിലെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചതു ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇങ്ങനെ നിർദ്ദേശിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |