ന്യൂഡൽഹി : മെഡിക്കൽ ടൂറിസവും പരമ്പരാഗത ചികിത്സാ രീതികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പരമ്പരാഗത ചികിത്സകൾക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാർക്കായി പ്രത്യേക 'ആയുഷ് വിസ' അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന 'ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സമ്മിറ്റ് 2022' ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ആയുഷ് വിസ' പദ്ധതി നടപ്പിലാക്കുന്നതിലൂടെ പരമ്പരാഗത ചികിത്സകൾക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് കൂടുതൽ എളുപ്പമാകും.
കൊവിഡ് കാലത്താണ് ആയുഷ് ഉച്ചകോടി എന്ന ആശയം ഉണ്ടായത്. ആയുർവേദ മരുന്നുകളും മറ്റും ആളുകളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായി മനസിലാക്കിയതോടെ ഇന്ത്യയിൽ നിന്നുള്ള മഞ്ഞൾ കയറ്റുമതിയിൽ വൻ വർദ്ധനവാണ് ഉണ്ടായത്. കൂടുതൽ ഔഷധ സസ്യ കർഷകരെ ആയുഷ് ഉൽപന്ന നിർമാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ പോർട്ടൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |