SignIn
Kerala Kaumudi Online
Saturday, 27 April 2024 4.21 AM IST

തമിഴ്നാട്ടിൽ സർക്കാർ - ഗവർണർ പോര് രൂക്ഷം പരസ്യപ്രതിഷേധവുമായി ഡി.എം.കെ

ചെന്നൈ : തമിഴ്നാട്ടിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നീറ്റ് പരീക്ഷ റദ്ദാക്കാനുള്ള ബിൽ രാഷ്ട്രപതിക്കു വിടാതെ പിടിച്ചുവയ്ക്കുന്ന ഗവർണർ ആർ.എൻ. രവിയുടെ നടപടിയിൽ പ്രതിഷേധിച്ച് അണ്ണാ സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടി മന്ത്രിമാരായ കെ. പൊൻമുടിയും എം.ആർ.കെ. പനീർസെൽവവും ബഹിഷ്കരിച്ചു. കൂടാതെ ഗവർണർ എത്തുന്ന പൊതുവേദികളിൽ ഡി.എം.കെയും സഖ്യകക്ഷികളും കരിങ്കൊടി കാട്ടൽ അടക്കമുള്ള കടുത്ത പ്രതിഷേധ പരിപാടികളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മയിലാടുതുറയിൽ ഡി.എം.കെയും സഖ്യകക്ഷികളും ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി. കരിങ്കൊടിയുമായി നിരത്തിലിറങ്ങിയ 100ലേറെ പേരെ അറസ്റ്റ് ചെയ്തു നീക്കിയാണ് ഗവർണർക്കു വഴി ഒരുക്കിയത്. അതേസമയം മയിലാടുതുറയിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ നിയമസഭയിൽ നിന്ന് ഇറങ്ങി പോയി. ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം സംസ്ഥാനത്തെ തകർന്ന ക്രമസമാധാന നിലയെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമി നിയമസഭയിൽ ആരോപിച്ചു. സംഭവത്തെ അപലപിച്ച് ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

നീറ്റ് പ്രവേശന പരീക്ഷ റദ്ദാക്കി, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിനു വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭ പാസാക്കി രാജ്ഭവനു കൈമാറി 70 ദിവസങ്ങൾ കഴിഞ്ഞിട്ടും ഗവർണർ പരിഗണിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ടെത്തി അഭ്യർത്ഥിച്ചെങ്കിലും ഗവർണർ അനുകൂല നിലപാട് എടുത്തില്ല. ഇതിനെ തുടർന്ന് തമിഴ് പുതുവൽസരദിനത്തിലെ ഗവർണറുടെ ചായസൽക്കാരം സർക്കാർ ബഹിഷ്‌കരിച്ചതോടെ ഭിന്നത പരസ്യമായി. വിരുന്നിൽ പങ്കെടുത്തിരുന്നെങ്കിൽ സഭയുടെ അന്തസിന് കളങ്കം വരുമായിരുന്നുവെന്നും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു കാര്യവും സർക്കാർ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സഭാംഗങ്ങൾ എതിരഭിപ്രായമില്ലാതെ പാസാക്കിയ ബില്ല് കണ്ടില്ലെന്ന് നടിക്കുന്ന ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് സർക്കാർ നിലപാട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി അടുത്ത ബന്ധമുള്ള ഗവർണർ, സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായി ബി.ജെ.പിയുടെ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഡി.എം.കെയുടേയും സഖ്യകക്ഷികളുടേയും ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.