കൊല്ലം: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം പുരോഗതി രേഖപ്പെടുത്തിയ കാൽ നൂറ്റാണ്ടു കാലം യോഗചരിത്രത്തിലെ സുവർണ കാലഘട്ടമാണെന്ന് യോഗം അസിസ്റ്റന്റ് സെക്രട്ടറിയും കൗൺസിലറുമായ പി.ടി. മന്മഥൻ അഭിപ്രായപ്പെട്ടു. ശ്രീനാരായണ മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ശ്രീനാരായണ കൺവെൻഷനിൽ 'ശ്രീനാരായണ ദർശനവും ഗുരുദേവ പ്രസ്ഥാനങ്ങളും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
1996 നവംബറിൽ ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ ചുമതലയേറ്റതിനു ശേഷമുള്ള 25 വർഷത്തെ മാറ്റം യോഗചരിത്രത്തിലെ പ്രധാന ഏടായി മാറി. കുമാരനാശാൻ യുഗം, ടി.കെ.മാധവൻ യുഗം, സി. കേശവൻ യുഗം, ആർ. ശങ്കർ യുഗം, വെള്ളാപ്പള്ളി യുഗം എന്നിങ്ങനെ അഞ്ചു യുഗങ്ങളാണ് യോഗത്തിന്. ഏറ്റവും കൂടുതൽ കാലം ജനറൽ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളിയുടെ ഭരണകാലം വളർച്ചയുടെ പുതുയുഗപ്പിറവി കൂടിയാണ്.
വെള്ളാപ്പള്ളി ചുമതലയേല്ക്കുമ്പോൾ 57 യൂണിയനുകളും 3000 ൽ അധികം ശാഖകളുമാണ് ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് യോഗം 139 യൂണിയനുകളിലേക്കും 7000- ലധികം ശാഖകളിലേക്കും പടർന്നിരിക്കുന്നു. വെള്ളാപ്പള്ളിയുടെ കാലത്ത് എയ്ഡഡ് കോളേജുകളും സ്വാശ്രയ കോളേജുകളും സ്‌കൂളുകളും കൊല്ലത്തെ ലാ കോളേജും നഴ്‌സിംഗ് കോളേജും ഉൾപ്പെടെ 64- ൽപ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. പല ശാഖകൾക്കും യൂണിയനുകൾക്കും സ്വന്തം സ്‌കൂളുകളും കോളേജുകളും, യോഗം പ്രവർത്തകർ അംഗങ്ങളായ ട്രസ്റ്റുകൾക്കു കീഴിൽ 14 എൻജിനീയറിംഗ് കോളേജുകളും സ്ഥാപിക്കപ്പെട്ടു. 80 ശതമാനം ശാഖകൾക്കും മുഴുവൻ യൂണിയനുകൾക്കും സ്വന്തം കെട്ടിടങ്ങളായി. യോഗം പ്രവർത്തകരായ വനിതകൾക്ക് 8000 കോടി രൂപയുടെ മൈക്രോ ഫിനാൻസ് വായ്പ നൽകി.
ഗുരുദർശനം ഉൾക്കൊണ്ട് എസ്.എൻ.ഡി.പി യോഗവും ധർമ്മസംഘവും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും ഒന്നിച്ചു മുന്നേറണമെന്ന് പി.ടി. മന്മഥൻ അഭിപ്രായപ്പെട്ടു. പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് എസ്. സുവർണകുമാർ അദ്ധ്യക്ഷനായി. ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ. കെ.ശശികുമാർ, പ്രൊഫ. ജി. മോഹൻദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രബോധ്.എസ്. കണ്ടച്ചിറ ചർച്ചകൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായ ക്ലാവറ സോമൻ സ്വാഗതവും കീർത്തി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ: ശ്രീനാരായണ മൂവ്‌മെന്റ് കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയും കൗൺസിലറുമായ പി.ടി.മന്മഥൻ സംസാരിക്കുന്നു. ഡോ. പുനലൂർ സോമരാജൻ, സ്വാമി സുകൃതാനന്ദ, പ്രൊഫ. കെ. ശശികുമാർ, പ്രൊഫ. ജി. മോഹൻദാസ്, എസ്. സുവർണകുമാർ എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |