ജയ്‌പൂർ: ഗർഭധാരണ അവകാശം ചൂണ്ടിക്കാട്ടി ഭാര്യ സമർപ്പിച്ച പരാതിയിൽ
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭർത്താവിന് 15 ദിവസം പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. 34കാരനായ നന്ദലാലിനാണ് ജഡ്ജിമാരായ സന്ദീപ് മെഹ്‌ത, ഫർജാന്ദ് അലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരോൾ അനുവദിച്ചത്.
'നന്ദലാലിന്റെ ഭാര്യ നിരപരാധിയാണ്. ഭർത്താവ് ജയിലിലായതിന് ശേഷം അവരുടെ വൈകാരികവും ശാരീകവുമായ ആവശ്യങ്ങൾ പലതും നിറവേറുന്നില്ല. തടവുകാരന്റെ ഭാര്യയ്ക്ക് പ്രസവിക്കാനും ഗർഭം ധരിക്കാനുമുള്ള അവകാശം നിഷേധിക്കാനാകില്ല. നന്ദലാലിന്റെ ഭാര്യ ചൂണ്ടിക്കാട്ടിയ വാദങ്ങളോട് എതിർക്കാൻ കോടതിക്ക് കാരണങ്ങളൊന്നുമില്ല.'
ഏപ്രിൽ അഞ്ചിന് പുറത്തിറക്കിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കുന്നു.
ഭർത്താവിൽ നിന്ന് ഒരു കുഞ്ഞിനെ ഗർഭം ധരിക്കണമെന്നാവശ്യപ്പെട്ട് യുവതി ആദ്യം കളക്ടറെയാണ് സമീപിച്ചത്. എന്നാൽ കളക്ടർ പരാതിയിൽ തീരുമാനമെടുക്കാതിരുന്നതോടെ യുവതി ഹൈക്കോടതിയെ സമീപിച്ചു. 2019ൽ രാജസ്ഥാനിലെ ഭിൽവാര കോടതിയാണ് നന്ദലാലിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. നിലവിൽ അജ്മീർ സെൻട്രൽ ജയിലിലാണ് നന്ദലാലിനെ പാർപ്പിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ വിവാഹിതനായത്. 2021ൽ നന്ദലാലിന് 20 ദിവസം പരോൾ ലഭിച്ചിരുന്നു. ജയിലിൽ നന്ദലാലിന്റെ പെരുമാറ്റം മാതൃകാപരമാണെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒരു കുഞ്ഞ് ജനിക്കുന്നതിന് പരോളിൽ വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും എന്നാൽ വംശവാലി സംരക്ഷിക്കുന്നതിനായി അടുത്ത തലമുറയുണ്ടാകുന്നത് മതപരവും സാംസ്‌കാരികപരവുമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |