തിരുവനന്തപുരം: എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിന്റെയും വീണാജോർജിന്റെയും സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.
പ്രവൃത്തി ഷെഡ്യൂൾ തയ്യാറാക്കും. ഇതനുസരിച്ച് പ്രവൃത്തി നടത്തുന്നെന്ന് നേരിട്ട് ഉറപ്പു വരുത്താൻ കെട്ടിട വിഭാഗം ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി. ചീഫ് എൻജിനിയർ പരിശോധന നടത്തി റിപ്പോർട്ട് നൽകും. ഭരണാനുമതി ലഭിച്ച പദ്ധതികൾക്ക് സാങ്കേതികാനുമതിക്കുള്ള കാലതാമസം ഒഴിവാക്കും.
ഡിസൈൻ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഡിസൈനിൽ സർക്കാർ ആശുപത്രികൾക്ക് മുൻഗണന നൽകും. കോംപൊസിറ്റ് ടെൻഡറിലൂടെ പദ്ധതികൾ വേഗത്തിലാക്കും. ആരോഗ്യ വകുപ്പും പൊതുമരാമത്ത് വകുപ്പുമായുള്ള ഏകോപനം ശക്തിപ്പെടുത്തും. ഇതിനായി പൊതുമരാമത്ത് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും അവലോകന യോഗങ്ങൾ നിശ്ചിത ഇടവേളകളിൽ നടത്തും. വർഷത്തിൽ മൂന്നു തവണ മന്ത്രിമാർ പങ്കെടുക്കുന്ന അവലോകന യോഗവും ചേരും.
പ്രധാന സർക്കാർ ആശുപത്രികളിലെ പൊതുമരാമത്ത് പ്രവൃത്തികളും അവലോകനം ചെയ്യുമെന്ന് വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ മാസ്റ്റർ പ്ലാൻ ഇല്ലാത്തിടത്ത് അവ തയ്യാറാക്കും. സംസ്ഥാനത്തെ ഒമ്പത് മെഡിക്കൽ കോളേജുകളിലെ പ്രവൃത്തികളാണ് അവലോകനം ചെയ്തത്. പൊതുമരാമത്ത്, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |