തിരുവനന്തപുരം: നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിൽ അഭിഭാഷകരെ അടക്കം ചോദ്യം ചെയ്യാൻ എസ് ശ്രീജിത്ത് പദ്ധതിയിട്ടിരുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് ട്രാൻസ്പോർട്ട് കമ്മിഷണറായുള്ള മാറ്റത്തിന് കാരണമായതെന്ന് സൂചന.
അഭിഭാഷകരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനെതിരെ അഭിഭാഷകർ ഹൈക്കോടതിയിലും മറ്റും പ്രതിഷേധിക്കുകയും സർക്കാരിന് പരാതി നൽകുകയും ചെയ്തിരുന്നു.
വിജിലൻസ് ഡി ജി പിയായിരിക്കെ സുധേഷ്കുമാർ പ്രമുഖ ജുവലറിയിൽ നിന്ന് വിലയുടെ വെറും 10 ശതമാനം മാത്രം നൽകി സ്വർണ നെക്ലേസ് വാങ്ങി. ജുവലറിക്കാർ ഇത്തരത്തിൽ ബിൽ നൽകിയിരുന്നു. ഈ ബില്ലിന്റെ പകർപ്പ് സഹിതം ജുവലറി ഉടമ നൽകിയ പരാതിയും ഒരു വിജിലൻസ് കേസിലെ പ്രതിക്കൊപ്പം വിദേശയാത്ര നടത്തിയെന്ന പരാതിയും സുധേഷ്കുമാറിനെതിരെ ഉണ്ടായി.
അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്കെതിരായ അന്തിമറിപ്പോർട്ട് വൈകിപ്പിച്ചതും കൂടിയായപ്പോൾ വിജിലൻസ് ഡയറക്ടർ പദവി തെറിച്ചെന്നാണ് വിവരം. സുധേഷ്കുമാർ എഡിജിപിയായിരിക്കെ മകൾ പൊലീസുകാരനെ മർദ്ദിച്ച സംഭവവും വിവാദമായിരുന്നു.
ജയിൽവകുപ്പിൽ എക്സ് കേഡർ ഡിജിപി തസ്തിക സൃഷ്ടിച്ചാണ് ഡിജിപി റാങ്കിലുള്ള സുധേഷ്കുമാറിനെ വിജിലൻസ് തലപ്പത്ത് നിന്ന് നീക്കിയത്. ഡിജിപി റാങ്കിലുള്ള വിജിലൻസ് മേധാവി തസ്തികയിൽ എഡിജിപി റാങ്കിലുള്ള അജിത് കുമാറിനെ നിയമിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |