സഹകരണ മേഖലയുടെ വ്യാപനവും കരുത്തും വ്യക്തമാക്കുന്ന സഹകരണ എക്സ്പോ 2022 കൊച്ചി മറൈൻ ഡ്രൈവിൽ സമാപിക്കുകയാണ്. നൂതന ആശയങ്ങൾ പങ്കുവയ്ക്കാനും വിപുലമായ അടിത്തറ ശക്തിപ്പെടുത്താനുമുള്ള ശ്രമം കൂടിയായിരുന്നു എക്സ്പോ. സഹകരണ പ്രസ്ഥാനങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും വ്യക്തതയോടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനു മാത്രമല്ല പുതിയ വെല്ലുവിളികളെക്കുറിച്ച് ചർച്ചചെയ്യാനും സഹകരണ എക്സ്പോ വേദിയൊരുക്കുന്നു. സഹകരണ പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ട പുതിയ മേഖലകളെ കുറിച്ച് എക്സ്പോ വിശദമായി ചർച്ച ചെയ്തു.
കേരളത്തിലെ കാർഷിക, കാർഷിക അനുബന്ധ മേഖലകളിൽ സഹകരണ പ്രസ്ഥാനങ്ങൾ നടത്തുന്ന ഇടപെടലുകളും വികസനസാദ്ധ്യതകളും, ആരോഗ്യ കുടുംബക്ഷേമ മേഖലകളിൽ സഹകരണസ്ഥാപനങ്ങളുടെ പങ്ക്, കൺസ്യൂമർ മേഖലയിലെ സാദ്ധ്യതകൾ, സ്ത്രീശാക്തീകരണത്തിനും വരുമാന വർദ്ധനവിനും സഹകരണ മേഖലയിലൂടെയുള്ള ഇടപെടൽ, വിദ്യാഭ്യാസമേഖലയിൽ സഹകരണ പ്രസ്ഥാനത്തിന്റെ സാദ്ധ്യതകൾ, സഹകരണമേഖലയും സാമ്പത്തികവികസനവും ചെറുകിടവ്യവസായ രംഗത്തും വ്യവസായരംഗത്തുമുള്ള പങ്കും സാദ്ധ്യതകളും തുടങ്ങിയ വിഷയങ്ങളാണ് ചർച്ചചെയ്തത്.
മൾട്ടിനാഷണൽ കമ്പനികളെ നേരിടാനുള്ള ആർജ്ജവം ഇന്ന് സഹകരണ സ്ഥാപനങ്ങൾക്കുണ്ട്. ഉത്പാദനരംഗത്തും വിപണനരംഗത്തും പ്രാഥമിക സഹകരണസംഘങ്ങളുടെ ഇടപെടൽ എക്സ്പോയിൽ വ്യക്തമാണ്. വാട്ട് കപ്പയും ഏത്തയ്ക്കാ ചിപ്സും കയറ്റുമതി ചെയ്യുന്ന വാരപ്പെട്ടി സഹകരണ സംഘത്തിന്റെ മാതൃക അനുകരണീയമാണ്. എൽഇഡി ലൈറ്റുകൾ നിർമ്മിക്കുന്നവർ, മട്ടുപ്പാവ് കൃഷിക്ക് സൗകര്യമൊരുക്കുന്നവർ, അക്വാപോണിക്സ് കൃഷി ലഭ്യമാക്കുന്നവർ, ഐടി രംഗത്ത് സോഫ്റ്റ് വെയറുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നവർ എന്നിങ്ങനെ പ്രാദേശിക സംഘങ്ങളുണ്ടെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താനും അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും എങ്ങനെ ലഭ്യമാകുമെന്ന് അറിയിക്കാനും സഹകരണ എക്സ്പോ 2022 പ്രയോജനപ്രദമാകുന്നു.
പ്രാദേശിക സംഘങ്ങൾ മികവാർന്ന വൈവിദ്ധ്യ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുമ്പോൾ ഊരാളുങ്കൽ ലേബർസർവീസ് സഹകരണസംഘം, കേരള ദിനേശ് ബീഡി സഹകരണസംഘം, കേരള ബാങ്ക് തുടങ്ങിയ ജനപ്രീതിയാർജ്ജിച്ച സഹകരണ സംഘങ്ങളും അവരുടെ സേവനങ്ങൾ പൊതുസമൂഹത്തെ അറിയിക്കാൻ പ്രദർശനങ്ങൾ നടത്തുന്നുണ്ട്.
കൊല്ലത്തെ എൻ.എസ് സ്മാരക ആശുപത്രി ഏറ്റവും മികച്ച ചികിത്സാലയമായി മാറി. 130 വിദഗ്ദ്ധ ഡോക്ടർമാരും 1300 ലധികം മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരും 36 സൂപ്പർ മൾട്ടി സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും അത്യന്താധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെയുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന നിരക്കിനേക്കാൾ 30 ശതമാനം ചെലവ് കുറവാണിവിടെ. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യചികിത്സയും പരിശോധനകളും ലഭ്യമാക്കാനും ശ്രദ്ധിക്കുന്നുണ്ട്.
വിളകൾക്ക് അർഹമായ വില കിട്ടിയപ്പോൾ കർഷകകുടുംബങ്ങളിലെ വരുമാനം ഉയരുകയും സ്ഥായിയായി നിലനിൽക്കുകയുമുണ്ടായി. കർഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനായി രംഗത്തിറങ്ങിയ സഹകരണസംഘങ്ങളുടെ പ്രവർത്തനം സുഗമമായിരുന്നില്ല. ജന്മിമാരുടെയും കുത്തക മുതലാളിമാരുടെയും ഫാക്ടറി ഉടമകളുടെയും ആക്രമണങ്ങൾ വിവിധ രീതികളിൽ നേരിടേണ്ടിവന്നു.
വാഗ്ഭടാനന്ദനെപ്പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളും സഹകരണ സംഘങ്ങളിലൂടെ അധഃസ്ഥിതരുടെ ഉന്നമനം സാദ്ധ്യമാകുമെന്ന് തെളിയിച്ചു. തൊഴിൽ നിക്ഷേധിക്കപ്പെട്ടവരെ സംഘടിപ്പിച്ച് തൊഴിലാളികളുടെ സഹകരണ സംഘത്തിന് രൂപംനൽകുകയും പൂർണമായും തൊഴിലാളികളുടെ നിയന്ത്രണത്തിലുള്ള സംഘം സ്ഥാപിക്കുകയും ചെയ്തു. പണിയെടുക്കുന്നവർ തങ്ങളുടെ അദ്ധ്വാനത്തിന് പ്രതിഫലം നിശ്ചയിക്കാനും നേടിയെടുക്കാനും തുടങ്ങി. ഇന്ന് സഹകരണ പ്രസ്ഥാനങ്ങൾ കടന്നുചെല്ലാത്ത മേഖലകളില്ലെന്നായി.
ആപത്ഘട്ടങ്ങളിൽ സമൂഹത്തിന് കൈത്താങ്ങാകാനും സഹകരണമേഖലയ്ക്ക് കഴിയുന്നു. കെയർ ഹോം പദ്ധതിയിലൂടെ അത് വ്യക്തമാക്കി. പ്രളയത്തിലും പ്രകൃതി ദുരന്തങ്ങളിലും കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി ചരിത്രപരമായ ഇടപെടലാണ് സഹകരണവകുപ്പ് നടത്തിയത്. പ്രഖ്യാപനങ്ങൾ പ്രസ്താവനകളിൽ മാത്രം ഒതുക്കാനുള്ളതല്ലെന്ന് കെയർ ഹോം ഒന്നാംഘട്ടം തെളിയിക്കുന്നു. 2000 വീടുകൾ നിർമ്മിക്കാൻ തീരുമാനിച്ച് അപേക്ഷ ക്ഷണിച്ചു. കൂടുതൽ അപേക്ഷകൾ എത്തിയതിനാൽ 2092 വീടുകൾ നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു.
സഹകരണ മേഖലയിലെ ഉത്പന്നങ്ങൾക്ക് സ്വന്തം ബ്രാൻഡ് സൃഷ്ടിച്ച് വിപണിയിൽ ഇടപെടുന്നതിനുള്ള നടപടികളും പൂർത്തിയായി. സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ ഗുണനിലവാരം ഉറപ്പുവരുത്തി ഏകീകൃത ബ്രാൻഡിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഔട്ട്ലെറ്റുകളും സ്ഥാപിക്കും. ഓൺലൈൻ വിപണിയിലും വിദേശവിപണികളിലും സഹകരണ ബ്രാൻഡ് ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ് ഓഫ് കോ - ഓപ്പറേറ്റീവ് പ്രോഡക്ട് എന്ന പദ്ധതി ആരംഭിക്കുകയും പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സഹകരണ ഉത്പന്നങ്ങളും സേവനങ്ങളും സഹകരണ എക്സ്പോ 2022 ൽ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |