കല്ലമ്പലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കടയ്ക്കൽ പുല്ലുപണ തടത്തിൽ വീട്ടിൽ ശ്രീജിത്ത് (40) ആണ് അറസ്റ്റിലായത്. മടവൂർ സ്വദേശികളായ ഷഫ്നാസ്, ആഷിഖ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. ഇരുവരിൽനിന്ന് 70,000 രൂപ തട്ടിയെടുത്തിരുന്നു.
സോഷ്യൽ മീഡിയവഴി പ്രതി പ്രമുഖ കമ്പനികളിലേക്ക് ജോലി വാഗ്ദാനംചെയ്ത് യുവാക്കളെ ആകർഷിക്കും. ജോലി അന്വേഷിച്ച് നടക്കുന്ന യുവാക്കൾ പരസ്യത്തിൽ ആകൃഷ്ടരായി ഇയാളെ ബന്ധപ്പെടും. തുടർന്ന്, മൂന്നു ഘട്ടമായി പണം തരണമെന്ന് ആവശ്യപ്പെടും. ഗൂഗിൾപേ വഴിയാണ് പണം ആവശ്യപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ പണം ലഭിക്കുമ്പോൾ കമ്പനിയുടെ പേരിൽ വ്യാജമായി ഓഫർ ലറ്റർ അയച്ചു കൊടുക്കും. രണ്ടാം ഘട്ടം പണം ലഭിക്കുമ്പോൾ മെഡിക്കൽ പരിശോധനയ്ക്കുള്ള രേഖ നൽകും. മൂന്നാം ഘട്ടം പണം ജോലി ലഭിച്ചതിനു ശേഷം തന്നാൽ മതി എന്നാണ് പറയുക. എന്നാൽ ,രണ്ടാം ഘട്ടം പണം ലഭിച്ചാൽ മെഡിക്കൽ പരിശോധനയുടെ തലേദിവസം കൊവിഡ് കാരണം ക്ലിനിക്ക് തുറന്നിട്ടില്ലെന്നും. തുറക്കുമ്പോൾ അറിയിക്കാമെന്നും മെസേജ് അയയ്ക്കും. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിയില്ല. ഇയാളെ അറസ്റ്റ് ചെയ്തതോടുകൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പണം നഷ്ടപ്പെട്ട നിരവധി യുവതീയുവാക്കൾ പരാതിയുമായി രംഗത്തെത്തി. പള്ളിക്കൽ സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ.എം,ബാബു, സി.പി.ഒമാരായ രാജീവ്, ബിനു, അജീസ്, വിനീഷ്, സിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |