ഒഡിഷയുടെ സ്വപ്നങ്ങൾ തച്ചുടച്ച് സർവീസസ്
മലപ്പുറം: സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങളിലെ നാടകീയമായ അവസാന റൗണ്ട് മത്സരങ്ങൾക്കൊടുവിൽ കേരളവുമായി സെമിഫൈനലിൽ ഏറ്റുമുട്ടാനുള്ള ബർത്ത് ഉറപ്പിച്ച് കർണാടക.
അവസാന മത്സരത്തിന് മുമ്പ് ഗ്രൂപ്പ് ബിയിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന ഒഡിഷ സർവീസസിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽക്കുകയും പിന്നാലെ കർണാടക ഗുജറാത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കുകയും ചെയ്തതോടെയാണ് കർണാടക സെമിയിലെത്തിയത്.ഇതോടെ ഗ്രൂപ്പ് ബിയിൽ ഒഡിഷയ്ക്കും കർണാടകയ്ക്കും ഏഴുപോയിന്റായെങ്കിലും ഗോൾ ശരാശരി കർണാടകത്തിന് അനുഗ്രഹമാവുകയായിരുന്നു.
നിർണായക മത്സരത്തിൽ കർണാടകയ്ക്ക് വേണ്ടി സുധീർ കൊട്ടിക്കേല ഇരട്ട ഗോളുകളും പി.കമലേഷ് ഒരു ഗോളും നേടിയാണ് സെമി ടിക്കറ്റുറപ്പിച്ചത്.കർണാടകയുടെ അറ്റാക്കിംഗോടെയായിരുന്നു മത്സരം ആരംഭിച്ചത്. ഒമ്പതാം മിനിറ്റിൽ കർണാടകയ്ക്ക് ആദ്യ ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും പാഴായി. 12ാം മിനിട്ടിൽ കർണാടക ഗുജറാത്തിനെതിരെ ആദ്യ ഗോൾ നേടി. മുന്നേറ്റ താരം സുധിർ കൊട്ടിക്കെല പെനാൽറ്റി ബോക്സ് വരെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഗോൾ പോസ്റ്റിലേക്ക് ലക്ഷ്യം കാണുകയായിരുന്നു. 20ാം മിനിട്ടിൽ ഗുജറാത്ത് വലത് വിംഗിൽ നിന്നെടുത്ത ഫ്രീകിക്കും ലക്ഷ്യം കണ്ടില്ല. 23ാം മിനിട്ടിൽ ഗുജറാത്തിന്റെ ഡിഫൻഡർ അനിരുദ്ധ് പെനാൽറ്റി ബോക്സിലേക്ക് മികച്ച പാസ് നൽകിയെങ്കിലും ഗോളാക്കി മാറ്റാൻ സഹതാരത്തിനായില്ല. 28ാം മിനിട്ടിൽ കർണാടക ഗുജറാത്തിനെതിരെ രണ്ടാം ഗോളും നേടി. പെനാൽറ്റി ബോക്സിൽ കിട്ടിയ പന്ത് മിഡ് ഫീൽഡർ പി.കമലേഷ് ഗോൾ പോസ്റ്റിലേക്ക് അടിച്ച് ഗോൾ വല കുലുക്കുകയായിരുന്നു. 29ാം മിനിട്ടിൽ വലത് വിംഗിൽ നിന്ന് പെനാൽറ്റി ബോക്സിലേക്ക് ലഭിച്ച പാസ് സുധിർ കൊട്ടിക്കേല ഗോൾ പോസ്റ്റിലേക്ക് ആഞ്ഞടിച്ചതോടെ മൂന്നാം ഗോളും ലക്ഷ്യം കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |