ഇസ്ലാമാബാദ് : നിരവധി അഴിമതി കേസുകളിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ ചികിത്സയ്ക്കായി രാജ്യം വിട്ട മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പാസ്പോർട്ട് അനുവദിച്ച് പാക് സർക്കാർ. ഇതോടെ ഷെരീഫിന് രാജ്യത്തേക്ക് ഉപാധികളൊന്നുമില്ലാതെ വരാൻ കഴിയും. ഈദിന് ശേഷം പാകിസ്ഥാനിലേക്ക് തിരിച്ചെത്താനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് വിവരം. സഹോദരനും പാകിസ്ഥാൻ മുസ്ലിം ലീഗ് നേതാവുമായ ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി തിരിച്ചെത്തിയതോടെയാണ് നവാസ് ഷരീഫിന്റെ തിരിച്ചു വരവിന് കളമൊരുങ്ങിയത്. 2017ലാണ് ഇമ്രാൻ ഖാൻ സർക്കാർ നിരവധി അഴിമതി ആരോപണങ്ങളിൽ ഷരീഫിനെ പ്രതിയാക്കി കേസ് ഫയൽ ചെയ്തത്. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ ലാഹോർ ഹൈക്കോടതി നാലാഴ്ചത്തെ അനുമതി നൽകിയതിനെ തുടർന്ന് 2019ലാണ് നവാസ് ഷെരീഫ് ലണ്ടനിലേക്ക് പോയത്. അതേ സമയം പി.പി.പി പാർട്ടി ചെയർമാൻ ബിലാവൽ ബൂട്ടോ കഴിഞ്ഞയാഴ്ച ലണ്ടനിൽ ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |