കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ പരിശോധനയ്ക്കു കൊണ്ടുപോകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിമാനക്കൂലി ദിലീപ് വഹിക്കണമെന്ന ഉത്തരവിന്റെ പകർപ്പും കോടതിയിലെ ദൈനംദിന നടപടികൾ രേഖപ്പെടുത്തുന്ന എ ഡയറിയിലെ വിവരങ്ങളുമാണ് ദിലീപിന്റെ ഫോണിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയെന്നു പറയുന്നത്. ഇവ രഹസ്യരേഖയല്ലെന്ന് എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് പറഞ്ഞു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നൽകിയ അപേക്ഷയിലാണ് കോടതിയുടെ പരാമർശം.
കോടതിയിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ട ചുമതല കോടതിക്കാണ്. ഏതു നിയമപ്രകാരമാണ് അത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്നും കോടതി ആരാഞ്ഞു. ദിലീപിന്റെ പക്കൽ കോടതി രേഖകൾ എങ്ങനെ എത്തിയെന്നും കോടതി ജീവനക്കാരെ ദിലീപ് സ്വാധീനിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കേണ്ടതല്ലേയെന്ന് പ്രോസിക്യൂഷൻ മറുചോദ്യമുന്നയിച്ചു. ജീവനക്കാരെ ചോദ്യം ചെയ്യാൻ പൊലീസിന് കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് അറിയിച്ച കോടതി അതിനു പിന്നാലെയാണ് രഹസ്യരേഖകൾ ചോർന്നിട്ടില്ലെന്നു വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങൾക്കു ചോർന്നു ലഭിക്കുന്നതിനെക്കുറിച്ച് പ്രോസിക്യൂഷൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിലീപ് തെളിവുകൾ നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നുമാരോപിച്ച് ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മറുപടി നൽകാൻ പ്രതിഭാഗം കൂടുതൽ സമയം തേടിയതിനാൽ കേസുമായി ബന്ധപ്പെട്ട ഹർജികളെല്ലാം മേയ് ഒമ്പതിലേക്കു മാറ്റി.
നടിയെ പീഡിപ്പിച്ച കേസന്വേഷണത്തെ
തന്റെ മാറ്റം ബാധിക്കില്ലെന്ന്ശ്രീജിത്ത്
തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തെ തന്റെ സ്ഥലം മാറ്റം ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എ.ഡി.ജി.പി എസ്.ശ്രീജിത്ത് പറഞ്ഞു .
അനാവശ്യ വിവാദങ്ങൾ ഉന്നയിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനിടയാക്കരുത്. അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുമെന്നതിൽ തർക്കമില്ലെന്നും പുതിയ ഗതാഗത കമ്മിഷണറായി ചുമതലയേറ്റ ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സർവീസിൽ ആദ്യമായാണ് ശ്രീജിത്തിനെ പൊലീസ് സേനയ്ക്കു പുറത്തു നിയമിക്കുന്നത്.
പൂർണമായും സർക്കാരിന്റെ പിന്തുണയോടെ നടക്കുന്ന അന്വേഷണത്തിൽ ഒരുദ്യോഗസ്ഥനെ മാറ്റിയതിലൂടെ യാതൊരു വ്യത്യാസവും വരില്ല. ഇതിന് പിറകിലുള്ളത് സർക്കാരിന്റെ ദൃഢനിശ്ചയമാണ് .നാലു വ്യത്യസ്ത ഡിപാർട്ട്മെന്റുകളിലെ തലവന്മാരെ പുനർ നിർണയിക്കുന്നതിന്റെ ഭാഗമായുള്ള മാറ്റമാണിത്. അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം.–ശ്രീജിത്ത് പറഞ്ഞു.
കേസിനെ സംബന്ധിച്ച കാര്യങ്ങളിൽ പ്രതികരണത്തിനില്ലെന്നു ശ്രീജിത്ത് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും അന്വേഷണ സംഘത്തിനു നേരെ പല തവണ ആരോപണങ്ങളുണ്ടായി.തനിക്കെതിരെ പരാതി പറയാൻ പ്രതികൾക്ക് അവകാശമുണ്ട്. പുതിയ ചുമതലയെ പോസിറ്റിവായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ
നടപടി ആവശ്യപ്പെടും
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിനൽകിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകൻ വി. സേതുനാഥ് നൽകിയ പരാതി സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ കേരള ബാർ കൗൺസിൽ യോഗം തീരുമാനിച്ചു. കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ മാദ്ധ്യമ വിചാരണ നടത്തുന്നതും ജഡ്ജിമാരെ പേരെടുത്ത് അധിക്ഷേപിക്കുന്നതും ഗൗരവമായി കാണുന്നു. തുടർനടപടികൾ ബാർ കൗൺസിലിന്റെ അടുത്തയോഗത്തിൽ തീരുമാനിക്കുമെന്നും ചെയർമാൻ കെ.എൻ. അനിൽകുമാർ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് ( ഡെക്ക് )
'ആത്മബന്ധം ഉറപ്പിച്ചെന്ന'
ശബ്ദരേഖയിൽ വിവാദം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയുമായി പ്രതിഭാഗം 'ആത്മബന്ധം ഉറപ്പിച്ചതിന്റെ' സൂചനയായി പറയപ്പെടുന്ന ശബ്ദരേഖ ഒരു ചാനൽ പുറത്തുവിട്ടത് വീണ്ടും നിയമയുദ്ധത്തിന് വഴിതുറന്നു.
ശബ്ദരേഖ വ്യാജമാണെന്നും ഇതിൽ നിയമനടപടി സ്വീകരിക്കുമെന്നും ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് ദിലീപിന്റെ സഹോദരൻ അനൂപിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തായത്. ദിലീപിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തതാണ് ഇതെന്നാണ് വാദം.
'ദിലീപിന്റെ കേസ് കൈമാറിയിരിക്കുന്ന കോടതിയിലെ ജഡ്ജിയുടെ ഭർത്താവ് കസ്റ്രഡിമരണക്കേസിൽ ആരോപണം നേരിടുന്ന ആളാണ്. ദിലീപിന്റെ ഒരു അഭിഭാഷകനെ അവർ ബന്ധപ്പെട്ടു. നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, അവരുടെ ജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു' എന്നിങ്ങനെയെല്ലാമാണ് ശബ്ദരേഖയിലുള്ളത്. ജഡ്ജിയുമായി 'ആത്മബന്ധം ഒന്നു കൂടി നിലനിർത്താൻ കഴിഞ്ഞെന്ന്' പറഞ്ഞാണ് സംഭാഷണം അവസാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |