തൃക്കാക്കര/ കൊച്ചി: യന്ത്രങ്ങളിൽ ഒളിപ്പിച്ച് കേരളത്തിലും പുറത്തുമുള്ള വിമാനത്താവളങ്ങൾ വഴി സ്വർണ്ണം കടത്തിയ കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകന്റെയും സിനിമാ നിർമ്മാതാവിന്റെയും വീടുകളിലുൾപ്പെടെ മൂന്നിടങ്ങളിൽ കസ്റ്റംസ് റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തു.
നഗരസഭാ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൽ, സിനിമാ നിർമ്മാതാവും കളമശ്ശേരി കൊച്ചി യൂണിവേഴ്സിറ്റി സ്വദേശിയുമായ കെ.പി. സിറാജുദ്ദീൻ, കളമശ്ശേരി സ്വദേശി പി.എ. സിറാജുദ്ദീൻ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ രണ്ടര മണിക്കൂർ ഷാബിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ്, പാസ്പോർട്ട്, പാൻ കാർഡ്, ബാങ്ക് രേഖകൾ, തൃക്കാക്കര നഗരസഭയിലെ കരാർ ജോലികൾ സംബന്ധിച്ച രേഖകൾ, ബാങ്കിടപാടുകൾ, പണിമിടപാട് വിവരങ്ങൾ എന്നിവ പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.
യന്ത്രഭാഗങ്ങളിൽ ഒളിപ്പിച്ച് നിരവധി തവണ മറ്റു സംസ്ഥാനങ്ങളിലേക്കും വിമാനത്താവളങ്ങളിലൂടെ സ്വർണ്ണം കൊണ്ടുവന്നതിന്റെ വിവരങ്ങൾ ലഭിച്ചു. റാങ്ക്, ചാർമിനാർ എന്നീ സിനിമകളുടെ നിർമ്മാതാവായ കെ.പി. സിറാജുദ്ദീനാണ് കള്ളക്കടത്തിന്റെ സൂത്രധാരനെന്നാണ് വിവരം.
മുസ്ളിംലീഗ് നേതാവായ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൽ പാർട്ട്ണറായ തൃക്കാക്കര തുരുത്തുമ്മേൽ എന്റർപ്രൈസസിന്റെ പേരിൽ ദുബായിൽ നിന്നു വന്ന കാർഗോയിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച 2.26 കിലോ സ്വർണ്ണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയിരുന്നു. കാർഗോ സ്വീകരിക്കാനെത്തിയ ഡ്രൈവർ തൃക്കാക്കര സ്വദേശി നകുലും പിടിയിലായി. ഇറച്ചി നുറുക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ എയർ ഇന്ത്യാ വിമാനത്തിലാണ് സ്വർണ്ണം കൊണ്ടുവന്നത്.
കസ്റ്റംസ് സൂപ്രണ്ടുമാരായ പി.എസ്. രാമസ്വാമി, വി. വിവേക് എന്നിവരുടെ നേതൃത്വത്തിൽ ഷാബിലിന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ ഇബ്രാഹിംകുട്ടിയും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷാബിലും കുടുംബവും ഒളിവിലാണ്.
നാട്ടിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കട്ടിംഗ് മെഷീൻ ഇറക്കുമതി ചെയ്തത് കള്ളക്കടത്തിന് വേണ്ടിയാണെന്നാണ് നിഗമനം. ഷാബിലുമായി ബന്ധമുള്ള കളമശ്ശേരിയിലെ ഹോട്ടലിൽ നിന്ന് വേറെയും കട്ടിംഗ് മെഷീൻ കസ്റ്റംസ് കണ്ടെടുത്തു. കളമശ്ശേരിയിലെ റെയ്ഡുകൾ രാത്രിയും തുടരുകയാണ്. വിശദമായ അന്വേഷണത്തിലാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |