കൊല്ലം: കൊല്ലത്തിന്റെ കഥാപ്രസംഗ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്നതായി കഥാപ്രസംഗ വേദിയും സംഘാടനവും. ടി.കെ.എം ആർട്സ് കോളേജിലെ ഒരു ക്ളാസ് മുറിയിലാണ് വേദിയൊരുക്കിയത്.
കഥാപ്രസംഗം കേൾക്കാനായി ഏറെപ്പേർ എത്തിയെങ്കിലും സദസിൽ ഇരിപ്പിടങ്ങളില്ലാത്ത ഗതികേടായിരുന്നു. മൂന്നുവരി കസേരയിടാൻ മാത്രമായിരുന്നു സൗകര്യം. മത്സരാർത്ഥികളുടെ കൂടെയെത്തിയവർക്കുപോലും മത്സരം കാണാനാകാതെ വേദിക്ക് പുറത്ത് നിൽക്കേണ്ടിവന്നു.
വിധികർത്താവിനെ മാറ്റി,
കഥ വീണ്ടും പറയിച്ചു
കഥാപ്രസംഗം തുടങ്ങി അഞ്ചുപേർ കഥപറഞ്ഞുകഴിഞ്ഞപ്പോഴാണ് വിധികർത്താവിനെതിരെ ആക്ഷേപം ഉയർന്നത്. പ്രമുഖ കാഥികനായ വിധികർത്താവിന്റെ ശിഷ്യർ മത്സരിക്കാനുണ്ടെന്നായിരുന്നു ആക്ഷേപം. ഉടൻ സംഘാടകർ ഇടപെട്ടു.
വിധികർത്താവിന് പെട്ടെന്ന് 'അസുഖം' വന്നതിനാൽ വീട്ടിലേക്ക് പോകേണ്ടിവന്നുവെന്നായിരുന്നു അറിയിപ്പ്. തൊട്ടുപിന്നാലെ, കഥ പറഞ്ഞവർ വീണ്ടും പറയണമെന്ന അറിയിപ്പും. മണിക്കൂറുകൾക്ക് ശേഷം പുതിയ വിധികർത്താവിനെ എത്തിച്ചശേഷമാണ് കഥാപ്രസംഗം പുനരാരംഭിച്ചത്. ആദ്യം കഥ പറഞ്ഞ അഞ്ചുപേർക്ക് വീണ്ടും കഥപറയേണ്ടിവന്നു. സമയക്രമം തെറ്റിയതോടെ കഥപറച്ചിലും നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |