പത്തനംതിട്ട: നക്ഷത്രയ്ക്ക് ആറ് വയസേയുള്ളു. ഇതുവരെ വരച്ചത് രണ്ടായിരത്തോളം ചിത്രങ്ങൾ.
വഴക്കുപറഞ്ഞതിന് ഒരിക്കൽ പിണങ്ങിയിരുന്ന രണ്ടരവയസുകാരിയായ നക്ഷത്രയെ ഇണക്കാൻ അമ്മ വരച്ച ചിത്രമാണ് അവളെ ചിത്രകാരിയാക്കിയത്.
സ്ളേറ്റിൽ 'ഉ' എന്ന എന്ന അക്ഷരം എഴുതി അതിൽ നിന്നൊരു താറാവിനെ വരച്ചുകാട്ടിയതേയുള്ളു അമ്മ. ഒരുമിനിട്ടിനുള്ളിൽ അതുപോലെയൊരു താറാവിനെ വരച്ച് അമ്മയെ ഞെട്ടിച്ചുകളഞ്ഞു നക്ഷത്ര. വരയുടെ ലോകത്തുനിന്ന് നക്ഷത്ര പിന്നെ പിൻമാറിയില്ല.
വീട്ടുപരിസരത്തു കാണുന്ന കാഴ്ചകളത്രയും ചിത്രങ്ങളാക്കി. അങ്കണവാടിയിൽ ടീച്ചർക്ക് സ്റ്റേറ്റിലും ബുക്കിലും നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ വരച്ച് സമ്മാനം നൽകി. ഇപ്പോൾ ആറ് വയസായ നക്ഷത്ര വരച്ച രണ്ടായിരത്തോളം ചിത്രങ്ങൾ അടൂർ പെരിങ്ങനാട്ടെ ഇന്ദിരാഭവനിലുണ്ട്. പെരിങ്ങനാട് നോർത്ത് ഗവ.എൽ.പി.എസിൽ യു.കെ.ജി വിദ്യാർത്ഥിനിയാണ് നക്ഷത്ര.
വീട്ടുമുറ്റത്തെ ചെടികളും പൂക്കളും പൂമ്പാറ്റകളും കിളികളുമൊക്കെ നക്ഷത്രയുടെ ഭാവനയിൽ വേഗത്തിൽ വർണചിത്രങ്ങളാകുന്നു. .കാഴ്ചകളെ വരച്ചിടാൻ യാത്രകളിൽ എപ്പോഴും ഒരു ബുക്കും പെൻസിലും ഒപ്പമുമുണ്ടാകും. വരയ്ക്കാൻ തുടങ്ങിയാൽ ഇടവേളയില്ലാതെ പൂർത്തിയാക്കും. ഒറ്റയിരിപ്പിൽ വര പൂർത്തിയാക്കി കളർ നൽകും.
ചിത്രരചന പഠിച്ചിട്ടില്ല. കുടുംബാംഗങ്ങൾ ആരും ചിത്രങ്ങൾ വരയ്ക്കുന്നുമില്ല. ചിത്രരചന പഠിക്കാനില്ലെന്നും തനിയെ വരയ്ക്കാമെന്നുമാണ് നക്ഷത്ര പറയുന്നത്. വളർന്ന് വലിയ ചിത്രകാരിയാകാനാണ് ഇഷ്ടം. അമ്മ ചിഞ്ചു ചെടികൾക്ക് വെള്ളം ഒഴിക്കുന്നതും അച്ഛൻ രതീഷ് മൊബൈൽഫോണിൽ നോക്കിയിരിക്കുന്നതും നക്ഷത്രയുടെ ചിത്രശേഖരത്തിലുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്. നഴ്സാണ് ചിഞ്ചു. പരിസരവും യാത്രയിലെ കാഴ്ചകളും ജീവികളെയും ഏറെ നേരം നിരീക്ഷിക്കുന്ന സ്വഭാവം നക്ഷത്രയ്ക്ക് കുട്ടിക്കാലം മുതലേയുണ്ടെന്ന് അവർ പറഞ്ഞു. . വീട്ടിലെത്തുന്ന അതിഥികൾക്കും ചിത്രങ്ങൾ വരച്ചുനൽകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |