ന്യൂഡൽഹി:രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ മോചിപ്പിക്കാത്തത് എന്ത് കൊണ്ടെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ശിക്ഷയിൽ ഇളവ് നൽകാൻ ആർക്കാണ് അധികാരമെന്ന നിയമപ്രശ്നം ഉന്നയിക്കാതെ നീണ്ട 32 വർഷത്തെ തടവ് ശിക്ഷ കണക്കിലെടുത്ത് പേരറിവാളനെ മോചിപ്പിക്കാമെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
20-25 വർഷം തടവിൽ കഴിഞ്ഞവരെ വിട്ടയയ്‌ക്കുമ്പോൾ ഇയാളുടെ കാര്യത്തിൽ ഉത്തരവ് ഇറങ്ങാത്തത് എന്താണ്? കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോട് ചോദിച്ചു.
36 വർഷമായി തടവിൽ കഴിയുന്ന പേരറിവാളന്റെ ദയാഹർജി ആര് തീരുമാനിക്കണം എന്ന യുദ്ധത്തിൽ എന്തിന് അയാൾ കുടുങ്ങി കിടക്കണം. തമിഴ് നാട് സർക്കാർ അഭിഭാഷകനോടും കോടതി ഈ ചോദ്യം ഉന്നയിച്ചു. ശിക്ഷയിൽ ഇളവ് നൽകാൻ പേരറിവാളൻ ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു. സംസ്ഥാന സർക്കാർ ശുപാർശ നൽകുകയും ചെയ്തു. ഈ അപേക്ഷ രാഷ്ട്രപതിക്കയച്ച ഗവർണ്ണറുടെ നടപടിയെ കോടതി വിമർശിച്ചു. ഇത് ഫെഡറലിസത്തിന് പ്രഹരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് മേയ് 4 ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |