കൊല്ലം: മികച്ച ശിഷ്യസമ്പത്തിന് ഉടമയും കൊല്ലത്തെ സാമൂഹ്യ - സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന പ്രൊഫ. സതി വിജയരാഘവൻ വിടപറയുമ്പോൾ നിശ്ചയദാർഢ്യത്തിന്റെ സേവനമുഖമാണ് ഓർമ്മച്ചിത്രമാകുന്നത്.
ജീവിത സായാഹ്നത്തിൽ പകൽ സമയം തനിച്ച് താമസിക്കുന്ന സ്ത്രീകൾക്കായി സതി ടീച്ചർ നടപ്പാക്കിയ പകൽ വീട് എന്ന ആശയം വൃദ്ധ സ്‌ത്രീകളുടെ പകലുകൾക്ക് സന്തോഷത്തിന്റെ മുഖം നൽകി. പ്രശസ്തമായ വാരണപ്പള്ളിൽ തറവാട്ടിൽ ചാങ്കൂർ കേശവപണിക്കരുടെയും കോമലേഴത്ത് നാരായണിയുടെയും മകളായി 1928 ലാണ് ജനനം.
പഠനത്തിൽ സമർത്ഥയായിരുന്ന സതി ഉന്നത വിദ്യാഭ്യാസത്തിനാണ് തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് കൊല്ലം എസ്.എൻ കോളേജിൽ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു.
അതേ കോളേജിൽ പൊളിട്ടിക്സ് വിഭാഗം അദ്ധ്യാപകനായിരുന്ന, സി.പി.ഐ നേതാവും മുൻ മന്ത്രിയുമായിരുന്ന പി. രവീന്ദ്രന്റെ സഹോദരൻ ഡോ. പി. വിജയരാഘവനെയാണ് ജീവിത പങ്കാളിയാക്കിയത്.
ഔദ്യോഗിക ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ പാറ പോലെ ഉറച്ചുനിന്ന് തനിക്ക് ശരിയെന്ന് ബോദ്ധ്യപ്പെടുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും പ്രൊഫ.സതി വിജയരാഘവനെ വ്യത്യസ്തയാക്കി. ലാളിത്യവും സമഭാവനയും ആജ്ഞാശക്തിയും സഹപ്രവർത്തകരിൽ ടീച്ചറോടുള്ള വീരാരാധന വളർത്തി.
മൂന്ന് പെൺമക്കളും ഡോക്ടർമാരാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് അനസ്‌തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസറായി വിരമിച്ച ഡോ. മീന വിജയരാഘവനെ വിവാഹം ചെയ്തത് മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോന്റെ മകനും അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഡയറക്ടറുമായ ഡോ. രാമൻകുട്ടിയാണ്. രണ്ടാമത്തെ മകളും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് മുൻ ഡയറക്ടറുമായ ഡോ. ആശ കിഷോറിന്റെ ജീവിതപങ്കാളി മുൻ എം.എൽ.എ പി.കെ. യശോധരന്റെയും ഡോ. കെ.സി. സരസമ്മയുടെയും മകനും ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ ക്യാപ്‌ടനുമായിരുന്ന കിഷോർ എസ്.വൈ ആണ്. മൂന്നാമത്തെ മകളും ദുബായിൽ ഡോക്ടറുമായ ഡോ. ലേഖ വിജയരാഘവനെ വിവാഹം ചെയ്തത് ദുബായിൽ ചാർട്ടേഡ് അക്കൗണ്ടന്റായ കെ. രാജീവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |