തിരുവനന്തപുരം: ഇന്ധന വിലവർദ്ധന മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം സംസ്ഥാനത്തെ പഴിച്ച് ലഘൂകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനങ്ങൾ പെട്രോളിയം ഉത്പന്നങ്ങളുടെ വില്പന നികുതി കുറയ്‌ക്കുന്നില്ലെന്ന് കേരളത്തെ എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി കൊവിഡ് യോഗത്തിൽ നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സാമ്പത്തിക മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിനല്ല, ചില സംസ്ഥാനങ്ങൾക്കാണ് എന്ന് വരുത്താനുള്ള ശ്രമം ഫെഡറൽ സംവിധാനത്തിൽ പാടില്ലാത്തതാണ്. ഒരിക്കലും ഇന്ധനനികുതി കൂട്ടാത്ത കേരളത്തെ വിമർശിക്കുന്നത് ഖേദകരവുമാണ്.
2014 മുതൽ കേന്ദ്രം 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കൂട്ടിയപ്പോൾ നാല് തവണയാണ് കുറച്ചത്. പതിനാല് തവണ കൂട്ടിയപ്പോഴും അതിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് കിട്ടിയിട്ടില്ല. സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടാത്ത സർചാർജ്ജുകളായും സെസുകളായുമാണ് കേന്ദ്രം വർദ്ധനവരുത്തിയത്.
പെട്രോളിന് 2014ൽ 9.48രൂപയായിരുന്നു തീരുവ. കേന്ദ്രം ഇത് പലപ്പോഴായി കൂട്ടി 32.98രൂപയാക്കി. എന്നിട്ട് അൽപം കുറച്ച് 27.9രൂപയാക്കി. ഡീസലിന് 3.56രൂപയിൽ നിന്ന് കൂട്ടികൂട്ടി 31.83രൂപയാക്കി. ഒടുവിൽ അൽപം കുറച്ച് 21.8രൂപയാക്കി. എന്നിട്ട് കേന്ദ്രം അൽപം കുറച്ചപ്പോൾ സംസ്ഥാനങ്ങളും കുറയ്ക്കണമെന്ന് പറയുന്നത് നീതിയല്ല. ജി.എസ്.ടി നഷ്ടപരിഹാരം കൂടി നിറുത്തലാക്കുന്നതോടെ സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാവും. എന്നാലും സാമൂഹ്യക്ഷേമ ചെലവിൽ ഭൂരിഭാഗവും വഹിക്കണം. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് പ്രധാനമന്ത്രി ഇത്തരം പ്രസ്താവന നടത്തുന്നത് നല്ല ഭരണാധികാരിക്ക് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |