തിരുവനന്തപുരം: കേരളീയ നവോത്ഥാന ചരിത്രത്തിലെ ആദ്യപഥികനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. സാമൂഹിക മുന്നേറ്റ മുന്നണി സംഘടിപ്പിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസമത്വങ്ങൾക്കെതിരായ പോരാട്ടങ്ങൾക്കൊടുവിൽ അദ്ദേഹത്തിന് സ്വജീവൻ ബലിയർപ്പിക്കേണ്ടി വന്നു. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാനും സാമൂഹ്യ നീതി യാഥാർത്ഥ്യമാക്കാനും പ്രവർത്തിച്ചെങ്കിലും ചരിത്രത്തിൽ വേണ്ടത്ര പരിഗണന കിട്ടാതെ പോയ വിപ്ലവകാരിയായിരുന്നു അദ്ദേഹം. മിശ്രവിവാഹം ക്രിമിനൽ കുറ്റമെന്ന് ആക്ഷേപിക്കുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ലൗ ജിഹാദെന്ന് വിളിച്ച് അതിനെ ക്രിമിനൽവത്കരിക്കുകയാണ്. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ച ആറാട്ടുപുഴയും ഗുരുദേവനും ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ വിചാരണ ചെയ്യപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മുന്നേറ്റമുന്നണി ചെയർമാൻ കെ.പി. അനിൽദേവ് അദ്ധ്യക്ഷനായി. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സ്വാമി സുകൃതാനന്ദ, പാലോട് രവി, ഡോ. പുനലൂർ സോമരാജൻ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ഫാ. നിക്കോളാസ്, ഡോ. സുഹൈബ് മൗലവി, കോന്നി ഗോപകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |