കൊച്ചി: യുവനടിയെ ഒരു മാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്ന് പൊലീസ്. വിജയ് ബാബു ദുബായിലുണ്ടെന്ന് വിലയിരുത്തിയ കൊച്ചി സിറ്റി പൊലീസ് രാജ്യത്തെ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. വിജയ് ബാബുവിനെതിരെ സിനിമാരംഗത്തുനിന്നുൾപ്പെടെ സാക്ഷികളുണ്ടെന്നും നിരവധിപേരിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു മാദ്ധ്യമങ്ങളോടു പറഞ്ഞു.
2022 മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ കൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലുമായി വിജയ് ബാബു പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണ് നടിയുടെ പരാതി. വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലും ഇന്നലെ അന്വേഷണ സംഘം തെളിവെടുത്തു. പരാതിയിൽ പറയുന്ന സമയത്ത് വിജയ് ബാബു ഹോട്ടലിൽ ഉണ്ടായിരുന്നതിനു തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഏപ്രിൽ 22നാണ് നടി എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്.
വിജയ് ബാബുവിനെതിരെ കൂടുതൽപ്പേർ പരാതികളുമായി രംഗത്തെത്തുമെന്ന് നടി പറഞ്ഞിരുന്നെങ്കിലും മറ്റാരും പരാതി നൽകിയിട്ടില്ല. ഫേസ് ബുക്ക് പേജിലെ വിവാദ ലൈവിന്റെ വീഡിയോ ഇന്നലെ വിജയ് ബാബു നീക്കം ചെയ്തു. കേസിൽ മുൻകൂർ ജാമ്യം തേടി ഇന്നു ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് സൂചന. മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്നതിനാലാണ് വീഡിയോ നീക്കം ചെയ്തതെന്നാണ് സൂചന.
ഗോവ വഴി ദുബായിലേക്ക്
പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്. കഴിഞ്ഞ ദിവസം നടിയുടെ പേരു വെളിപ്പെടുത്തിയും വെല്ലുവിളിച്ചും വിജയ് ബാബു ഫേസ് ബുക്ക് ലൈവിൽ വന്നത് ദുബായിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. ഗോവ വഴിയാണ് ദുബായിലേക്ക് പോയത്. പ്രതിയുടെ പാസ്പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ ആലോചിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |