പാട്‌ന: മകനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച് സബ് ഇൻസ്‌പെക്ടർ. ബീഹാറിലെ സഹർസ ജില്ലയിലുള്ള ദാഗർ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
സ്ത്രീയെക്കൊണ്ട് ശരീരത്തിൽ മസാജ് ചെയ്യിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.
ദാഗർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടറായ ശശിഭൂഷൺ സിൻഹയാണ് പൊലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. മറ്റൊരു സ്ത്രീയും ഇവരോടൊപ്പം ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അർദ്ധനഗ്‌നനായി ഇരുന്നുകൊണ്ടാണ് കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാൻ പൊലീസുദ്യോഗസ്ഥൻ സ്ത്രീയോട് ആവശ്യപ്പെടുന്നത്.
പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ ഒരാൾ പകർത്തിയതായി കരുതപ്പെടുന്ന വീഡിയോ മാദ്ധ്യമപ്രവർത്തകനായ ഉത്‌ക്കർഷ് സിംഗ് ട്വീറ്റ് ചെയ്യുകയായിരുന്നു.
ये बिहार पुलिस है, जो फरियादी महिलाओं से थाने में तेल की मालिश कराती है.
— Utkarsh Singh (@UtkarshSingh_) April 28, 2022
वीडियो में सहरसा जिले के डरहार ओपी के दारोगा शशिभूषण सिन्हा बताए जा रहे हैं, वीडियो वायरल. pic.twitter.com/BAyW68Vw8R
മസാജിനിടെ ശശിഭൂഷൺ സിൻഹ സ്ത്രീയുടെ മകന്റെ ജാമ്യവുമായി ബന്ധപ്പെട്ട് വക്കീലിനോട് ഫോണിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ത്രീ നിർധനയാണെന്നും എത്ര പണമാണ് ആവശ്യമെന്നും ശശിഭൂഷൺ വക്കീലിനോട് ചോദിക്കുന്നു. രണ്ട് സ്ത്രീകൾ പണവുമായി എത്തുമെന്നും താൻ ഇതിനോടകം തന്നെ പതിനായിരം രൂപ ചെലവാക്കിയെന്നും ഉദ്യോഗസ്ഥൻ ഫോണിലൂടെ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാവുമെന്നും പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടി സ്വീകരിക്കുമെന്നും സസ്‌പെൻഷന് പിന്നാലെ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |