മുംബയ് : പഞ്ചാബ് കിംഗ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ 20 റൺസിന് വിജയിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ലക്നൗ ക്വിന്റൺ ഡി കോക്ക്(46),ദീപക് ഹൂഡ (34) എന്നിവരുടെ പോരാട്ടമികവിൽ 153/8 എന്ന സ്കോറിലെത്തിയപ്പോൾ പഞ്ചാബിന്റെ മറുപടി 133/8ലൊതുങ്ങുകയായിരുന്നു.
കഴിഞ്ഞ സീസണിൽ താൻ നയിച്ച ക്ളബിനെതിരെ പോരിനിറങ്ങിയ കെ.എൽ രാഹുലിന് ടോസ് നേടാനോ ബാറ്റിംഗിൽ മികവുകാട്ടാനോ കഴിഞ്ഞില്ല. ക്വിന്റൺ ഡി കോക്കിനൊപ്പം ഓപ്പണിംഗിനിറങ്ങിയ രാഹുൽ 11 പന്തുകളിൽ ആറു റൺസുമായി വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയ്ക്ക് ക്യാച്ച് നൽകി മടങ്ങി. എന്നാൽ രണ്ടാം വിക്കറ്റിൽ ഡി കോക്കിനൊപ്പം ദീപക് ഹൂഡ ക്രീസിലൊരുമിച്ചതോടെ ലക്നൗവിന്റെ സ്കോർ ബോർഡ് ഉയരാൻ തുടങ്ങി. 85 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യത്തെ 13-ാം ഓവറിൽ സന്ദീപ് ശർമ്മയാണ് തിരിച്ചയച്ചത്. 37 പന്തുകളിൽ നാലുഫോറും രണ്ട് സിക്സും പായിച്ച ഡികോക്കിനെ സന്ദീപ് കീപ്പറുടെ കയ്യിലെത്തിക്കുകയായിരുന്നു. 28 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സും പറത്തിയ ദീപക്കും അടുത്ത ഓവറിൽ കൂടാരം കയറിയതോടെ ലക്നൗ ബാറ്റിംഗ് തകരാൻ തുടങ്ങി. ഹൂഡയെ ബെയർസ്റ്റോ ഡയറക്ട് ത്രോയിലൂടെ റൺഒൗട്ടാവുകയായിരുന്നു.
15-ാം ഓവറിൽ ക്രുനാൽ പാണ്ഡ്യയെയും (7) ആയുഷ് ബദോനിയെയും (4) പുറത്താക്കിയ കാഗിസോ റബാദയാണ് ലക്നൗവിനെ സമ്മർദ്ദത്തിലാക്കിയത്. ക്രുനാലിനെ ശിഖർ ധവാനും ബദോനിയെ ലിവിംഗ്സ്റ്റണുമാണ് ക്യാച്ചെടുത്തത്. അടുത്ത ഓവറിൽ രാഹുൽ ചഹർ മാർകസ് സ്റ്റോയ്നിസിനെ (1) റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ലക്നൗ 111/6 എന്ന സ്ഥിതിയിലായി.ജാസൺ ഹോൾഡറും (11),ദുഷ്മന്ത ചമീരയും(17) ചേർന്ന് സ്കോർ ഉയർത്താൻ നോക്കിയെങ്കിലും റബാദയും ചഹറും ചേർന്ന് തടുത്തു.
മറുപടിക്കിറങ്ങിയ പഞ്ചാബിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്രുനാൽപാണ്ഡ്യയും ദുഷ്മന്ത ചമീരയും ചേർന്നാണ് ഒതുക്കിയത്. മായാങ്ക് അഗർവാൾ(25) ,ബെയർസ്റ്റോ (32), ലിവിംഗ്സ്റ്റൺ (18), റിഷി ധവാൻ(21*) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ഒൻപത് കളികളിൽ ആറാം വിജയം നേടിയ ലക്നൗ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അഞ്ചാം തോൽവി വഴങ്ങിയ പഞ്ചാബ് എട്ടുപോയിന്റുമായി ഏഴാം സ്ഥാനത്താണ്.
ഇന്നത്തെ മത്സരങ്ങൾ
ഗുജറാത്ത് Vs ആർ.സി.ബി(3.30 pm മുതൽ)
രാജസ്ഥാൻ Vs മുംബയ് (7.30 pmമുതൽ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |