തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയ കവർച്ചാക്കേസ് പ്രതികളെ പൊലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തു. ദേഹത്ത് പെട്രോൾ ഒഴിച്ച സുൽത്താൻ ബത്തേരി സ്വദേശികളായ സലീം, സക്കീർ, നൗഷാദ് ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, സൈറസ് എന്നിവരാണ് പിടിയിലായത്.
പ്രവാസി വ്യവസായിയായ ഷൈബിനെ നിലമ്പൂരിലെ വീട്ടിൽ ബന്ദിയാക്കിയ ശേഷം മൂന്ന് ലക്ഷവും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികളാണ് ഇവർ. തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നും കൊലപ്പെടുത്താൻ ഷൈബിൻ ക്വട്ടേഷൻ നൽകിയെന്നും ആരോപിച്ചായിരുന്നു ഇന്നലെ രാവിലെ 8.45 ഓടെ സംഘത്തിന്റെ ആത്മഹത്യാ ശ്രമം. ഫയർഫോഴ്‌സ് സംഘം ദേഹത്ത് വെള്ളം ചീറ്റി അപകട സാദ്ധ്യത ഒഴിവാക്കിയ ശേഷമാണ് ഇവരെ കന്റോൺമെന്റ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ഷൈബിൻ നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നതിനാൽ അഞ്ചുപേരെയും അവിടത്തെ പൊലീസിന് കൈമാറി.
പെട്രോൾ നിറച്ച പ്ലാസ്റ്റിക്ക് കുപ്പികളുമായാണ് സംഘം സെക്രട്ടേറിയറ്റ് നടയിലെത്തിയത്. ഷൈബിന് കീഴിൽ ജോലി ചെയ്തപ്പോൾ അയാൾക്ക് വേണ്ടി നിരവധി കുറ്റകൃത്യങ്ങൾ ചെയ്തെന്നും ഇയാൾ നടത്തിയെന്ന് പറയപ്പെടുന്ന കൊലക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ തങ്ങളുടെ പക്കലുള്ള പെൻഡ്രൈവിലുണ്ടെന്നും പറഞ്ഞാണ് ബഹളം വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |