ന്യൂഡൽഹി: വേനൽ മഴയുടെ അസാന്നിദ്ധ്യത്തിൽ ഉത്തരേന്ത്യയിൽ കടുത്ത വരൾച്ചയുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം പരമാവധി താപനില 50 ഡിഗ്രിയിലെത്താം. വടക്ക്-പടിഞ്ഞാറ്, മദ്ധ്യ ഇന്ത്യയിൽ 122 വർഷത്തെ ഏറ്റവും ഉയർന്ന ഏപ്രിൽ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു. സാധാരണ മേയിൽ അനുഭവപ്പെടുന്നതിനെക്കാൾ രണ്ടു ഡിഗ്രിയെങ്കിലും കൂടും. രാത്രി താപനിലയും ഉയരും. പടിഞ്ഞാറൻ രാജസ്ഥാനിൽ താപനില 50 ഡിഗ്രി വരെ ഉയരാം. 1956ൽ രേഖപ്പെടുത്തിയ 52 ഡിഗ്രിയാണ് രാജസ്ഥാനിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില.
രാജ്യമെമ്പാടും ഏപ്രിൽ മാസത്തിൽ ശരാശരി 35.05 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് 122 വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണെന്ന് മൊഹാപാത്ര പറഞ്ഞു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെയ്യേണ്ട വേനൽ മഴ കുറഞ്ഞതാണ് താപനില കൂടാനിടയാക്കിയത്. മാർച്ചിൽ വടക്കു-പടിഞ്ഞാറൻ മേഖലകളിൽ മഴ, 89 ശതമാനവും ഏപ്രിലിൽ 83 ശതമാനവും കുറഞ്ഞു. ഇതോടൊപ്പം വരണ്ട കാറ്റും ചേർന്നപ്പോൾ താപനില ഉയരുകയായിരുന്നു. വടക്ക്-പടിഞ്ഞാറ്, പടിഞ്ഞാറൻ മേഖലകളിൽ ഉഷ്‌ണക്കാറ്റും ജീവിതം ദുരിതപൂർണമാക്കുന്നു. എന്നാൽ ഈ മാസം ആവശ്യത്തിന് വേനൽ മഴ ലഭിക്കുമെന്നും മൊഹാപാത്ര പറയുന്നു.
ഉയർന്ന താപനില (ഡിഗ്രി സെൽഷ്യസിൽ) രേഖപ്പെടുത്തിയ നഗരങ്ങൾ:
അലഹബാദ്(46.8), ഝാൻസി(46.2), ലഖ്നൗ(45.1), ഗുരുഗ്രാം(45.9), സത്ന(45.3)
ആശ്വാസ മഴ
കനത്ത ചൂടിന് ശമനമേകി ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന ഇന്നു മുതൽ നാലു ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |