തലശേരി: സി.പി.എം പ്രവർത്തകനായ ടാക്സി ഡ്രൈവർ കാവുംഭാഗത്തെ എം.കെ.സുധീർ കുമാറിനെ (42) സ്കൂൾ വിദ്യാർത്ഥികളെ കയറ്റിവന്ന കാർ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരെ തലശേരി നാലാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് റയീസ് വെറുതെ വിട്ടു. കാവുംഭാഗത്തെ ദേവീസദനത്തിൽ ഒ.വി.നിഥിൻ മോഹൻ (40,) ചെറുമഠത്തിൽ ഷാജു (32), പീടികയിൽ കണ്ടി എൻ.പി.ജിതേഷ് കുമാർ (39), മീത്തലെ കയനോത്ത് യു.വി. ദീപ്തേഷ് (31), പി.എം. ഷിജിൽ (34), പെരീക്കര വീട്ടിൽ വിനേഷ് (31) എന്നിവരെയാണ് കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചത്.
2007 നവംബർ അഞ്ചിന് വൈകിട്ട് 4.45ന് തലശേരി കാവുംഭാഗത്തെ പോതിയോട് റോഡിലായിരുന്നു കൊലപാതകം. പത്തോളം സ്കൂൾ കുട്ടികളെ വീടുകളിലാക്കാൻ പോകവേയാണ് കാർ തടഞ്ഞ് ആക്രമിച്ചത്. കുട്ടികളുടെ മുന്നിൽവച്ചായിരുന്നു ആക്രമണം. സുധീറിന്റെ ഇടതുകൈപ്പത്തി വെട്ടിയെറിഞ്ഞു. അടുത്തദിവസം കുറ്റിക്കാട്ടിൽ നിന്നാണ് ഇത് കണ്ടെത്തിയത്. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധത്തിനുശേഷം കുട്ടികളുടെ മുന്നിൽവച്ച് നടത്തിയ മറ്റൊരു കൊലപാതകമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |