തിരുവനന്തപുരം: മുസ്ലീം സമുദായം ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിക്കുന്നുവെന്നും അവരുടെ എണ്ണം കൂടിയാൽ മനസ്സമാധാനം കിട്ടില്ലെന്നും ഉൾപ്പെടെ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റിലായ മുൻ എം.എൽ.എ പി. സി. ജോർജിന് ജാമ്യം ലഭിച്ചെങ്കിലും വിഷയം വലിയ രാഷ്ട്രീയപ്പോരായി.
ജോർജിനെ പിന്തുണച്ച് ബി.ജെ.പിയും വിമർശിച്ച് ഭരണ, പ്രതിപക്ഷ കക്ഷികളും രംഗത്തിറങ്ങിയതോടെയാണ് ആരും ശ്രദ്ധിക്കാതിരുന്ന വിഷയം വഷളായത്. ജോർജിനെ കാണാൻ നന്ദാവനം എ.ആർ. ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് അനുമതി നിഷേധിച്ചതും ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി. കേന്ദ്രമന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മറുപക്ഷം ആരോപിച്ചു. അനുമതി നിഷേധിച്ചതിൽ മുരളീധരൻ രോഷാകുലനായി. തന്റെ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ജാമ്യം കിട്ടിയശേഷം പ്രതികരിച്ച ജോർജ്, പിന്നീട് വി. മുരളീധരനെ സന്ദർശിച്ചു.
വെള്ളിയാഴ്ച തലസ്ഥാനത്ത് ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ സ്വമേധയാ കേസെടുത്ത ഫോർട്ട് പൊലീസ് നാടകീയമായാണ് ഇന്നലെ പുലർച്ചെ നാലു മണിയോടെ ഈരാറ്റുപേട്ടയിലെ ജോർജിന്റെ വസതിയിൽ എത്തിയത്. 5,50ന് ജോർജിനെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിൽ മകൻ ഷോൺജോർജിനും സഹായികൾക്കുമൊപ്പം പൊലീസ് അകമ്പടിയോടെ എ.ആർ. ക്യാമ്പിലെത്തിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം വഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് ആശാകോശിയുടെ ഔദ്യോഗിക വസതിയിൽ ഹാജരാക്കി. ഉപാധികളോടെയാണ് ജാമ്യം. ജാമ്യാപേക്ഷയെ എതിർക്കാൻ പ്രോസിക്യൂഷന്റെ ആരും ഹാജരായില്ല. ജാമ്യത്തിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകിയേക്കും. ചൊവ്വാഴ്ച തീരുമാനമെടുക്കും.
വട്ടപ്പാറയ്ക്ക് സമീപം വേറ്റിനാട് എത്തിയപ്പോൾ ബി.ജെ.പി പ്രവർത്തകർ വാഹനം തടഞ്ഞ് ജോർജിനെ ഷാളണിയിച്ചു. പട്ടത്തും എ.ആർ. ക്യാമ്പിനുമുന്നിലും ജോർജിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടികാട്ടിയും ചീമുട്ട എറിഞ്ഞും പ്രതിഷേധിച്ചു.
രണ്ട് വകുപ്പുകൾ, മൂന്നുവർഷം വരെ തടവ്
ജാമ്യം കിട്ടാവുന്ന 153- എ (മതം, വർഗ്ഗം, ജനനസ്ഥലം, താമസസ്ഥലം തുടങ്ങിയ ഇടങ്ങളിൽ ശത്രുത വളർത്തൽ, ഐക്യം തകർക്കൽ), ജാമ്യം കിട്ടാത്ത 295- എ (വർഗീയ വികാരം ആളിക്കത്തിക്കുന്ന പരാമർശം). പരമാവധി ശിക്ഷ മൂന്ന് വർഷംവരെ തടവ്.
''പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. മുസ്ലിം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റംസാൻ സമ്മാനമാണ് എന്റെ കുർബാന മുടക്കലും അറസ്റ്റും.
- പി.സി.ജോർജ്
പൊലീസിന്റെ രഹസ്യ നീക്കം
പി.സി. ജോർജിനെ കസ്റ്റഡിയിലെടുക്കാൻ ഫോർട്ട് പൊലീസ് പോയത് അതീവരഹസ്യമായി. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയെ മാത്രമാണ് ദൗത്യം അറിയിച്ചത്. പുലർച്ചെ നാലോടെ ശില്പ ഈരാറ്റുപേട്ട സി.ഐ പ്രസാദ് എബ്രഹാമിനെ വിളിച്ച് ആവശ്യപ്പെട്ടത് ഇത്രമാത്രം - ഫോർട്ട് പൊലീസ് ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിലുണ്ട്. ജോർജിന്റെ വീട്ടിലേക്കുള്ള വഴികാട്ടണം. ചേന്നാട് മറ്റത്തുള്ള വീടിന്റെ പടിക്കൽ വരെയേ ഈരാറ്റുപേട്ട പൊലീസിന് പ്രവേശനമുണ്ടായിരുന്നുള്ളൂ. പൊലീസ് കാര്യങ്ങൾ പറഞ്ഞപ്പോഴേ ജോർജ് സഹകരിച്ചു. പൊലീസുകാർക്ക് കട്ടൻചായ വേണോയെന്നും ചോദിച്ചു. കുളിച്ച് റെഡിയാവാനുള്ള സമയം മാത്രമാണെടുത്തത്. കാറിൽ കയറുമ്പോൾ സമയം 5.50. ഫോർട്ട് എ.സി. ഷാജി, ഇൻസ്പെക്ടർ രാകേഷ്.ജെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |