തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ഷവർമ കഴിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവ തയ്യാറാക്കുന്നതിന് പ്രത്യേക മാനദണ്ഡം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. പഴകിയ മാംസം, പാതി വെന്ത മാംസം, ശുചിത്വമില്ലായ്മ തുടങ്ങിയവയെല്ലാം പലതരം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയ്‌ഡുകൾ നടത്താൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ പരിശോധനയ്‌ക്കായി ജില്ലാ അടിസ്ഥാനത്തിൽ മൊബൈൽ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾ ജില്ലാ അടിസ്ഥാനത്തിൽ പരിശോധിച്ച് അടച്ചു പൂട്ടിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശം പാലിക്കാത്ത കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
ഓപ്പറേഷൻ മത്സ്യയിലൂടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 4888 കിലോ പഴകിയ മീനാണ്. ഇവയിൽ ചേർത്തിരിക്കുന്ന രാസപദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണ്.
ഞായറാഴ്ച കാസർകോട് സ്വദേശിയായ പെൺകുട്ടി ഷവർമ കഴിച്ച് മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് പരിശോധന വ്യാപിപ്പിച്ചത്. ഇതേ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച മുപ്പതിലധികം പേർ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |