തിരുവനന്തപുരം: ഹേമ കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ വിളിച്ച യോഗം നിരാശാജനകമായിരുന്നുവെന്ന് ഡബ്ല്യുസിസി. കമ്മിഷന്റെ നിർദേശങ്ങളുടെ വിശദാംശങ്ങൾ അറിയാതെ ചർച്ച ഫലപ്രദമാകില്ലെന്നും വളരെ സമയമെടുത്ത് സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടിലെ നിരീക്ഷണം എന്താണെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പത്മപ്രിയയും ബീനാപോളുമാണ് ഡബ്ല്യുസിസിക്ക് വേണ്ടി യോഗത്തിൽ പങ്കെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം. നിർദേശങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ജസ്റ്റിസ് ഹേമയെ ഉൾപ്പെടുത്തി ചർച്ച വേണമെന്നും അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, റിപ്പോർട്ട് പുറത്തു വിടില്ലെന്നും ആവശ്യമുന്നയിക്കുന്നവരുടെ ഉദ്ദേശം വേറെയാണെന്നുമാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തണം, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
സിനിമാ മേഖലയിൽ വ്യക്തമായ കരാർ നിർബന്ധമാക്കണം, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം, സുരക്ഷിതമല്ലാത്ത താമസ, യാത്രാ സൗകര്യങ്ങൾ സ്ത്രീകൾക്കായി ഒരുക്കരുത്, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം പാടില്ല തുടങ്ങിയ കാര്യങ്ങളും കരട് നിർദേശത്തിൽ പറയുന്നുണ്ട്.
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിൽ അമ്മയ്ക്ക് പ്രശ്‌നമില്ലെന്നും കരട് റിപ്പോർട്ടിലെ നിർദ്ദേശങ്ങളിൽ 90 ശതമാനത്തോടും യോജിക്കുന്നുവെന്നും നടൻ സിദ്ദിഖ് പറഞ്ഞു. ബാക്കിയുള്ള പത്ത് ശതമാനത്തിൽ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |