സമര പോരാട്ടങ്ങളിലൂടെ മുന്നേറാനും സാമൂഹിക പ്രവർത്തനങ്ങളിലൂടെ കൂടുതൽ ജനകീയമാകാനും കരുത്തും ഊർജവും സമാഹരിച്ചാണ് നാലു ദിവസം നീണ്ട ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയത്. ചർച്ചകൾ, വിമർശനങ്ങൾ, സ്വയം വിമർശനങ്ങൾ, തിരുത്തലുകൾ, തീരുമാനങ്ങൾ എന്നീ ഘട്ടങ്ങളിൽ പ്രതിനിധികൾ സമ്മേളനത്തിലുടനീളം പങ്കാളികളായി. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതു രാഷ്ട്രീയ സാഹചര്യവും യുവജനതയുടെ പ്രശ്നങ്ങളും വെല്ലുവിളികളും വിലയിരുത്തി. സമയ കൃത്യത പാലിച്ച് നടന്ന സമ്മേളനം സംഘാടക മികവു കൊണ്ടും ശ്രദ്ധേയമായി. ഇതര യുവജന സംഘടനകളുടെ സമ്മേളന നടത്തിപ്പിൽ വ്യത്യസ്തവും ആകർഷകവുമായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം. കേഡർ ചട്ടക്കൂടിനുള്ളിൽ നിന്നായിരുന്നു ചർച്ചകളും വിമർശനങ്ങളും.
യൂണിറ്റുതല പ്രവർത്തകർ പച്ചക്കറി വിൽപ്പന, ആക്രി പെറുക്കൽ, കിണർ ശുചീകരണം, ബിരിയാണി ചലഞ്ച് തുടങ്ങിയ മാർഗങ്ങളിലൂടെയാണ് സമ്മേളനത്തിന് ധനസമാഹരണം നടത്തിയത്. ഒന്നരക്കോടിയോളം രൂപ ഈയിനത്തിൽ സമാഹരിച്ചതായി ഭാരവാഹികൾ വ്യക്തമാക്കുന്നു. ഭാവിയിലേക്കുള്ള പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്താണ് സമ്മേളനത്തിൽ നിന്ന് പ്രതിനിധികൾ വിടവാങ്ങിയത്. സമാപനം കുറിച്ച് വൻ പ്രകടനവും പൊതുസമ്മേളനവും നടന്നു.
സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ- റെയിലിന്റെ പതാക വാഹകരാകും ഡി.വൈ.എഫ്.ഐ . പദ്ധതിയുടെ പ്രയോജനങ്ങൾ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടായ വീടുകളിലെത്തി വിശദീകരിച്ചുകൊണ്ട് സമരങ്ങളുടെ മുനയൊടിക്കാനാണ് തീരുമാനം. ദേശീയ തലത്തിൽ ആർ.എസ്.എസ്., ബി.ജെ.പിയടങ്ങുന്ന സംഘപരിവാർ സംഘടനകൾ ശക്തിയാർജിക്കുന്നതിനെതിരെ ജനാധിപത്യ മാർഗങ്ങളിലൂടെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് തൊഴിൽ നിരോധനം നടപ്പാക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കും.
സംഘടനയെ നവീകരിക്കാനുള്ള നടപടികൾ സമ്മേളനത്തിന് പിന്നാലെയുണ്ടാകും. സാമൂഹിക വിഷയങ്ങളിൽ ഇടപെടുമ്പോൾ ക്വട്ടേഷൻ, മയക്കുമരുന്ന് സംഘങ്ങൾ സംഘടനയ്ക്കുള്ളിൽ നുഴഞ്ഞു കയാറാതിരിക്കാൻ ജാഗ്രത പുലർത്തും. കണ്ണൂരിലും ചാലയിലും ക്വട്ടേഷൻ സംഘങ്ങൾ ഡി.വൈ.എഫ്.ഐ എന്നു പറഞ്ഞ് നാട്ടിലെ കാര്യങ്ങളിൽ ഇടപെടുന്നത് അവമതിപ്പുണ്ടാക്കി. ഇവർക്കെതിരെ നടപടികളെടുത്തത് പൊതുവേ സ്വീകാര്യമായിട്ടുണ്ടെന്ന് പ്രതിനിധികൾ വിലയിരുത്തി.
സമര,ചാരിറ്റി മേഖലയിൽ സജീവമായ ഡി.വൈ.എഫ്.ഐ കൃഷി, ശാസ്ത്ര മേഖലയിലും ചുവടുവയ്ക്കുകയാണ്. സംസ്ഥാന സമ്മേളനത്തിൽ ഇതിനുള്ള രൂപരേഖയായി. കാർഷികമേഖലയോട് യുവാക്കൾക്കുള്ള വിമുഖതയകറ്റാൻ 'മോർണിംഗ് ഫാം' എന്ന പരിപാടിയാണ് നടപ്പാക്കുന്നത്. മലപ്പുറം ജില്ലാക്കമ്മറ്റി നടപ്പാക്കിയ മോർണിംഗ് ഫാം പദ്ധതി വിജയകരമായതിനെ തുടർന്ന് മറ്റ് ജില്ലാക്കമ്മറ്റികളും ഇത് ഏറ്റെടുത്ത് സംസ്ഥാനമാകെ വ്യാപിപ്പിക്കും. യുവാക്കളുടെ കൂട്ടായ്മ രാവിലെ കൃഷിയിടങ്ങളിലിറങ്ങും. ഇത്തരം കാർഷിക പ്രവൃത്തികൾ ശാരീരികാരോഗ്യത്തിനും പ്രയോജനപ്രദമാണെന്ന് സംസ്ഥാന സമ്മേളനം വിലയിരുത്തി.
യുവാക്കളെ അന്ധവിശ്വാസങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ശാസ്ത്രാവബോധം വളർത്തും. മേഖലാ കേന്ദ്രങ്ങളിൽ സയൻസ് ക്ളബുകൾ രൂപീകരിക്കും. ശാസ്ത്ര മത്സരങ്ങളും സംഘടിപ്പിക്കും.
ജീവകാരുണ്യ മേഖലയിൽ ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനം വിലയിരുത്തും. വീടില്ലാത്ത നിർദ്ധനരെ കണ്ടെത്തി വീടുവച്ചു കൊടുക്കും. മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന സ്നേഹപൂർവം പദ്ധതിയിൽ ഒരു ബ്ളോക്കിൽ ഒരു വീട് എന്ന ആശയം വിപുലപ്പെടുത്തും. സന്നദ്ധസേവന രംഗത്ത് രക്തദാനം, നേത്രദാനം, അവയവദാനം, ആംബുലൻസ് സർവീസ് എന്നിവയ്ക്ക് ഏതു സമയത്തും ആശ്രയിക്കാവുന്നതിന് തിരുവനന്തപുരത്ത് തുടങ്ങിയ റെഡ് കെയർ കേന്ദ്രം മാതൃകയിൽ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും തുറക്കും. പ്രളയത്തിലും കൊവിഡിലും മാതൃകയായ യൂത്ത് ബ്രിഗേഡിന് ശാസ്ത്രീയ പരിശീലനം നൽകും. ആശുപത്രികളിലെ പൊതിച്ചോർ വിതരണം തുടരും. ചുരുക്കത്തിൽ, സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലയിലേക്കും ഡി.വൈ.എഫ്.ഐ പ്രവർത്തനം വിപുലീകരിക്കുകയാണ്.
സനോജിന് രണ്ടാമൂഴം
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി രണ്ടാം തവണയും വി.കെ സനോജ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗമാണ് മുപ്പത്തിയേഴുകാരനായ സനോജ്. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്.എഫ്.ഐ സംസ്ഥാന വൈസ്‌പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം കണ്ണൂർ ജില്ലാകമ്മിറ്റിയംഗം, വോളിബോൾ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കണ്ണൂർ മാലൂർ നിട്ടാപറമ്പ് പത്‌മശ്രീയിൽ എം.കെ പത്‌മനാഭന്റെയും വി കെ സുലോചനയുടെയും മകനാണ്. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരി.
സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി. വസീഫ് കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അക്കൗണ്ട് ഓഫീസർ ആയി വിരമിച്ച വളപ്പിൽ വീരാൻ കുട്ടിയുടെയും വഹീദയുടേയും മകനാണ്. സി.പി. എം കോഴിക്കോട് ജില്ലാക്കമ്മിറ്റി അംഗമായും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റായും ചുമതല വഹിക്കുന്നു.
ട്രഷററായ എസ്. ആർ അരുൺ ബാബു സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആയിരുന്നു. പവിത്രേശ്വരം പഞ്ചായത്തിലെ കൈതക്കോട് സ്വദേശി. അച്ഛൻ: പരേതനായ കെ. ശങ്കരകുറുപ്പ്. അമ്മ: ടി രാധാമണിയമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |