SignIn
Kerala Kaumudi Online
Saturday, 27 April 2024 4.59 AM IST

മണ്ണെണ്ണ അടുപ്പെരിഞ്ഞിട്ട് മൂന്ന് മാസം

mannenna

 റേഷൻകടകളിലെ ടിന്നുകൾ കാലി

കൊല്ലം: പാവപ്പെട്ടവരുടെ വീടുകളിലെ മണ്ണെണ്ണ അടുപ്പും വിളക്കും എരിഞ്ഞിട്ട് മൂന്നുമാസം പിന്നിടുന്നു. വിറക് വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത ഇവർ ദിവസവും പ്രതീക്ഷയോടെ റേഷൻ കടയിൽ പോയി നിരാശരായി മടങ്ങുകയാണ്.

റേഷൻകടകളിൽ മണ്ണെണ്ണ എത്തിക്കുന്ന മൊത്ത വിതരണക്കാർ വില ഇടിയുമെന്ന പ്രതീക്ഷയിൽ മണ്ണെണ്ണ വാങ്ങൽ വൈകിപ്പിക്കുന്നതാണ് പ്രശ്നം. മണ്ണെണ്ണയ്ക്ക് തീവിലയായതിനാൽ പുറത്തുനിന്ന് വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

നിലവിൽ മൂന്ന് മാസത്തിലൊരിക്കലാണ് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം. ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണ വിഹിതം കഴിഞ്ഞവർഷം ഡിസംബറിൽ റേഷൻകടകളിൽ എത്തിച്ചിരുന്നു. വലിയൊരു വിഭാഗം കാർഡുടമകൾക്കുള്ള വിതരണം ജനുവരിയിൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു.

ഏപ്രിൽ, മേയ്, ജൂൺ മാസത്തേക്കുള്ള മണ്ണെണ്ണ വിഹിതം ഏപ്രിൽ ആദ്യം കടകളിലെത്തേണ്ടതാണ്. എന്നാൽ ഒരുമാസം പിന്നിട്ടിട്ടും എത്തിയിട്ടില്ല. വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാരിൽ നിന്നുള്ള മണ്ണെണ്ണ അലോട്ട്മെന്റ് ഇത്തവണ വൈകിയിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര വിഹിതം ലഭിച്ചതോടെ എത്രയും വേഗം സ്റ്റോക്കെടുക്കാൻ മെത്തവിതരണക്കാർക്ക് പൊതുവിതിരണ വകുപ്പ് നിർദ്ദേശം നൽകിയെങ്കിലും ആരും തയ്യാറായിട്ടില്ല.

നിലവിൽ മണ്ണെണ്ണ വില ഒരു ലിറ്ററിന് 81 രൂപയായി ഉയർന്നിരിക്കുകയാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ പത്ത് രൂപ കുറയുമെന്ന കണക്കുകൂട്ടലിലാണ് മൊത്തവിതരണക്കാർ സ്റ്റോക്കെടുക്കുന്നത് വൈകിപ്പിക്കുന്നത്.

മണ്ണെണ്ണ വിഹിതം

 വൈദ്യുതിയില്ലാത്ത വീടുകൾക്ക് നാല് ലിറ്റർ

 മുൻഗണന, എ.എ.വൈ, മുൻഗണനേതര സബ്സിഡി വിഭാഗങ്ങൾക്ക് ഒരു ലിറ്റർ

 മുൻഗണനേതര സബ്സിഡി രഹിത വിഭാഗത്തിന് അര ലിറ്റർ

ഇരുട്ടിൽ മുങ്ങി മലയോരം

ജില്ലയിലെ മലയോര മേഖകളായ ആര്യങ്കാവ്, അച്ചൻകോവിൽ തുടങ്ങിയ പ്രദേശങ്ങളിൽ ഇനിയും വൈദ്യുതി എത്താത്ത നിരവധി കുടുംബങ്ങളുണ്ട്. ഇവർ രാത്രി വെളിച്ചത്തിന് മണ്ണെണ്ണ വിളക്കുകളെയാണ് ആശ്രയിക്കുന്നത്. ഇവരാണ് ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്.

വിലക്കയറ്റം കാരണം മൊത്തവിതരണക്കാർ മണ്ണെണ്ണയെടുക്കാൻ വിമുഖത കാട്ടുകയാണ്. വില കുറയുന്നത് കാത്തുനിൽക്കാതെ എത്രയും വേഗം ലഭ്യമാക്കാൻ മൊത്ത വിതരണക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലാ സപ്ലൈ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.