ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ ബീഹാറിലെ ചമ്പാരനിൽ നിന്ന് 3000 കിലോമീറ്റർ പദയാത്ര സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണ വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ. രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി 'ജാൻ സുരാജ്' (പൊതു സദ്ഭരണം) പ്രചാരണത്തിനും പ്രശാന്ത് തുടക്കമിടുന്നു. കോൺഗ്രസ് പാർട്ടിയിൽ അംഗമാകാനുള്ള ഓഫർ പ്രശാന്ത് കിഷോർ നിരസിച്ചിരുന്നു. പിന്നാലെ ബീഹാറിൽ അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. ഇതിന് പിന്നാലെയാണ് ജാൻ സുരാജ് പ്രചാരണവുമായി പ്രശാന്ത് രംഗത്തെത്തുന്നത്. എന്നാൽ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശാന്ത് പ്രതികരിച്ചിട്ടില്ല.
ബീഹാറിൽ നിന്ന് ജാൻ സുരാജ് ആരംഭിക്കുമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രശാന്ത് കിഷോർ അറിയിച്ചത്. അടുത്ത കാലത്തൊന്നും ബീഹാറിൽ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും അതിനാൽ തന്നെ പുതിയ പാർട്ടി രൂപീകരണത്തെപ്പറ്റി ചിന്തിക്കുന്നില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. താൻ പൂജ്യത്തിൽ നിന്ന് തുടങ്ങും. സദ്‌ഭരണം ലക്ഷ്യമിട്ട് അടുത്ത മൂന്ന് നാല് വർഷം ജനങ്ങളുടെയിടയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനങ്ങൾ മുതിന്ന പാർട്ടി നേതാക്കൾ മുഖവിലക്കെടുത്തിട്ടില്ല. കിഷോറുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും കിഷോറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കാറില്ലെന്ന് ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജശ്വി യാദവും വ്യക്തമാക്കി. കിഷോറിന്റെ ശ്രമങ്ങൾ ബീഹാറിൽ പരാജയമാകുമെന്ന് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവും പറഞ്ഞു.
പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ യോഗ്യമാക്കാനുള്ള വഴികൾ ഉപദേശിക്കുന്നതിനൊപ്പം കോൺഗ്രസിന്റെ ഭാഗമാകാനുള്ള ഓഫറായിരുന്നു കോൺഗ്രസ് മുന്നോട്ട് വച്ചത്. എന്നാൽ പ്രവർത്തന സ്വാതന്ത്ര്യം അടക്കം ഉപാധികൾ അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവാത്തതിനെ തുടർന്ന് പ്രശാന്ത് ഓഫർ നിരസിക്കുകയായിരുന്നു. പ്രശാന്ത് കിഷോറിന്റെ വരവിനെ പാർട്ടിയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |