തിരുവനന്തപുരം: കഴിഞ്ഞതവണത്തെ അത്രയും ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്താതെ വിവിധ വകുപ്പുകളിൽ എൽ.ഡി.കാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് തസ്തികകളുടെ സാദ്ധ്യതാ പട്ടിക തയ്യാറായി. സൂക്ഷ്‌മപരിശോധനയ്‌ക്ക് ശേഷം ഉടൻ പ്രസിദ്ധീകരിക്കും. മെയിൻ ലിസ്റ്റിൽ പതിനായിരം പേരെയാണ് ഉൾപ്പെടുത്തുന്നത്. കഴിഞ്ഞ ലിസ്റ്റിൽ 15,000-ത്തോളം പേരുണ്ടായിരുന്നു.റാങ്ക് ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തേണ്ടെന്ന സർക്കാർ നിർദ്ദേശം അനുസരിച്ചാണ് ഉദ്യോഗാർഥികളുടെ എണ്ണം കുറയ്‌ക്കാൻ കമ്മിഷൻ യോഗം തീരുമാനിച്ചത്. ലാസ്റ്റ്ഗ്രേഡ് ലിസ്റ്റിലും ആനുപാതികമായ കുറവ് ഉണ്ടാകും.
റിപ്പോർട്ട് ചെയ്ത ഒഴിവുകൾക്ക് ആനുപാതികമായി മാത്രം പട്ടികയിലുൾപ്പെടുത്തുന്നവരുടെ എണ്ണം നിശ്ചയിക്കാനാണ് കമ്മിഷൻ ആദ്യം തീരുമാനിച്ചിരുന്നത്.അതിനായി വിവിധ വകുപ്പുകളിൽനിന്ന് പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുള്ള ശ്രമം നടന്നെങ്കിലും പ്രതീക്ഷിച്ച അത്രയും റിപ്പോർട്ട് ചെയ്‌തിരുന്നില്ല. ഏപ്രിൽ 23 വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ കണക്ക് പി.എസ്.സി ശേഖരിച്ചെങ്കിലും കാര്യമായ എണ്ണം ലഭിച്ചില്ല. ഒടുവിൽ കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്ന് നിയമനം ലഭിച്ചവരുടെ ലിസ്റ്റ് അടിസ്ഥാനമാക്കി സാദ്ധ്യതാപട്ടിക തീരുമാനിക്കുകയായിരുന്നു. മുഖ്യപരീക്ഷ കഴിഞ്ഞ് അഞ്ചുമാസമായിട്ടും സാദ്ധ്യതാപട്ടിക വൈകുന്നതായി ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |