പൊലീസിന്റെ പൊൽ- ബ്ലഡ് സേവനം വിനിയോഗിച്ചത് 6488 പേർ
തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കാനുമുള്ള പൊലീസിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുന്നു.
പൊലീസിന്റെ പൊൽ- ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പൊൽ- ബ്ലഡ് സേവനം ലഭ്യമാക്കുന്നത്. 2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് ബ്ലഡ് ആണ് ഇത്തരത്തിൽ നൽകിയത്. ഇന്ത്യയിലാദ്യമായാണ് രക്തദാനത്തിനായി പൊലീസിന്റെ നേതൃത്വത്തിൽ ആപ്പ് പ്രവർത്തിക്കുന്നത്.
32885 രക്തദാതാക്കളാണ് പൊൽ ബ്‌ളഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദാതാക്കൾക്കും അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ളവർക്കും പ്ലേസ്റ്റാർ, ആപ്പ് സ്‌റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. ഏറ്റവുമധികം രക്തദാതാക്കൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്, 6880 പേർ.
പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊൽ- ബ്ലഡ് സ്‌റ്റേറ്റ് കൺട്രോൾ സെന്ററാണ് ദാതാക്കളെ ബന്ധപ്പെട്ട് രക്തം ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുന്നത്. രക്തമാവശ്യമുള്ളവരെ ചികിത്സയിലിരിക്കുന്ന ജില്ലയിലെയോ അടുത്തുള്ള മറ്റു സ്ഥലങ്ങളിലോ ഉള്ള രക്തദാതാക്കളുമായി ആപ്പ് വഴി ബന്ധിപ്പിക്കും. എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവർത്തനം. പൊൽ- ആപ്പിൽ രക്തദാതാക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ പേര്, രക്ത ഗ്രൂപ്പ്, ബന്ധപ്പെടാനുള്ള നമ്പർ, അവസാനമായി രക്തദാനം നടത്തിയ ദിവസം, താമസിക്കുന്ന ജില്ല തുടങ്ങിയ വിവരങ്ങൾ നൽകണം. രക്തം ആവശ്യമായി വരുന്നവർ രോഗിയുടെ പേര്, രക്ത ഗ്രൂപ്പ്, ആവശ്യമുള്ള രക്തത്തിന്റെ അളവ്, രക്തദാനം ലഭ്യമാക്കേണ്ട സമയം, ചികിത്സയിലിരിക്കുന്ന ആശുപത്രിയുടെ വിവരങ്ങൾ, ജില്ല, ബന്ധപ്പെടേണ്ട നമ്പർ എന്നിവ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |