കോട്ടയം: മാമ്പഴക്കാലത്ത് കാർബൈഡ് ഭയം ഉടലെടുത്തതോടെ പേടിക്കേണ്ടെന്ന ഉറപ്പുമായി ഭക്ഷ്യസുരക്ഷാ വിഭാഗം. പരിശോധനയിൽ ഒരിടത്തും കാർബൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. തിങ്കളാഴ്ച മുതൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. ഹോട്ടൽ പരിശോധന തുടരുകയുമാണ്.
അന്യ സംസ്ഥാന മാമ്പഴം എത്തിയതോടെയാണ് ആളുകളിൽ ആശങ്കയും ഉടലെടുത്തത്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് മാങ്ങ ഏറെയും എത്തുന്നത്. നല്ല മഞ്ഞ നിറത്തിലുള്ള മാമ്പഴത്തിന്റെ രഹസ്യം ഒറ്റനോട്ടത്തിൽ തിരിച്ചറിയാനേ കഴിയില്ല. കഴിച്ചു കഴിയുമ്പോഴാണ് പണികിട്ടുക. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ വകുപ്പ് പ്രാഥമിക പരിശോധന തുടങ്ങിയത്. നിലവിൽ ഒരിടത്ത് നിന്നും കാർബൈഡ് അടങ്ങിയ മാമ്പഴം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
മാമ്പഴത്തിലെ താരങ്ങൾ
നീലം, പ്രിയോർ, സേലം, മൽഗോവ എന്നിവയാണ് രുചിയിൽ മുൻപർ. ആന്ധ്രയാണ് നീലം മാങ്ങയുടെ നാട്. സേലം മാങ്ങകൾ തമിഴ്‌നാട്ടിലും മൽഗോവ കർണാടകയിലും വിളയുന്നു.
മാങ്ങയുടെ ഗുണങ്ങൾ.
വേനലിൽ ഔഷധം പോലെ.
ദാഹവും വിശപ്പും മാറ്റും.
ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്.
നിർജലീകരണം തടയും.
എല്ലാ അവയവങ്ങൾക്കും നല്ലത്.
മൂത്രച്ചൂടിനും പരിഹാരമാർഗം.
രോഗപ്രതിരോധ ശേഷി കൂട്ടും.
മൂക്കാത്ത മാമ്പഴം വിപണിയിൽ.
ഉദ്യോഗസ്ഥർ ഗുഡ് സർട്ടിഫിക്കറ്റ് നൽകുമ്പോഴും ജില്ലയിൽ പലയിടത്തേയും കടകളിൽ അണ്ടിപോലും മൂക്കാത്ത മാങ്ങകൾ 'മാമ്പഴ'മായി വിൽപ്പനയ്ക്കുണ്ട്. ഇതെങ്ങനെ പഴുപ്പിച്ചെടുക്കുന്നുവെന്ന് വ്യക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.
ഭക്ഷ്യസുരക്ഷാ വിഭാഗം. അസി. കമ്മിഷണർ അലക്സ് പറയുന്നു.
'' നിലവിൽ കാർബൈഡ് സാന്നിദ്ധ്യം കണ്ടെത്താനാവാത്തത് ആശ്വാസകരമാണ്. തിങ്കളാഴ്ച മുതൽ സ്പെഷ്യൽ സ്ക്വാഡ് ഊർജിത പരിശോധന ആരംഭിക്കും''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |