മറയൂർ: പള്ളനാട് സ്വദേശി രാമചന്ദ്രന്റെ പറമ്പിൽ നിന്ന് ചന്ദനമരം മുറിച്ച നിലയിൽ കണ്ടെത്തി. ഇന്നലെയാണ് പറമ്പിൽ നിന്ന് ചന്ദനമരം മുറിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് ചന്ദനത്തടി മുറിച്ചുകടത്താൻ ശ്രമം നടന്നത്. എന്നാൽ പുരയിടത്തിൽനിന്ന് ശബ്ദം കേട്ട് ഉടമസ്ഥൻ എത്തിയതോടെ മുറിച്ച ചന്ദനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രദേശത്ത് കാട്ടു പന്നികളുടെ ശല്യം കൂടുതലാണ്. പറമ്പിൽ നിന്ന് ശബ്ദം കേട്ടപ്പോൾ കാട്ടുപന്നികൾ കാപ്പി കൃഷി നശിപ്പിക്കാൻ എത്തിയതാണെന്ന് കരുതി. പറമ്പിൽ ടോർച്ചടിച്ചു നോക്കിയപ്പോൾ ആരോ ഓടി മറയുന്നതാണ് കണ്ടത്. രാവിലെ പറമ്പിൽ ചെന്ന് നോക്കുമ്പോഴാണ് ഒരു ചന്ദന മരം മുറിച്ച നിലയിലും ഒരു മരം പകുതി മുറിച്ച നിലയിലും കണ്ടെത്തിയത്. ചന്ദന മോഷണം പ്രദേശത്ത് തുടർക്കഥയാവുകയാണ്. ഇതിനു മുമ്പും പലതവണ ഇവിടെ നിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പല തവണ പരാതി നൽകിയിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രശ്‌നത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനു മുമ്പ് മുറിച്ചു കടത്താൻ ശ്രമിച്ച ചന്ദന തടികൾ പോലും സ്ഥലത്തുനിന്നും മാറ്റിയിട്ടില്ല. ചന്ദന തൈകൾ സ്വകാര്യ ഭൂമിയിൽ നട്ടുവളർത്താൻ ഫോറസ്റ്റ് അധികൃതർ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ അവർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. രാമചന്ദ്രന്റെ പറമ്പിലെ മറ്റു ചന്ദന മരങ്ങളിലും മുറിക്കാൻ ശ്രമിച്ചതിന്റെ പാടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |