മലപ്പുറം: ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ കൂടിവരുമ്പോഴും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി നടപടി സ്ലോ മോഷനിൽ. രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച 56 എണ്ണത്തിൽ ഇതുവരെ പൂർത്തിയായത് ഏഴുമാത്രം. അതും സ്ഥാപിച്ചത് കഴിഞ്ഞയാഴ്ച. സ്ഥാപിച്ച ചിലയിടങ്ങളിൽ സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക് ജോലികൾ പൂർത്തിയായില്ല. 70 ശതമാനം കേന്ദ്ര വിഹിതത്തോടെ 30 എണ്ണവും ഗതാഗതവകുപ്പിന്റെ ഇ-മൊബിലിറ്റി പ്രൊമോഷൻ ഫണ്ടിൽ നിന്ന് 8.2 കോടി ചെലവിട്ട് 26 സ്റ്റേഷനുകളുമാണ് ലക്ഷ്യം.
ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ സർക്കാർ വകുപ്പുകളുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലാണ് സ്ഥാപിക്കുന്നത്. ലിസ്റ്റ് അതത് വകുപ്പുകൾക്ക് നൽകി ആറുമാസമായിട്ടും നടപടിയുണ്ടായില്ല. ഇതോടെ കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. ഡൽഹി, ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള മൂന്ന് കരാറുകാരാണ് പണി ഏറ്റെടുത്തത്. എന്നാൽ സബ് കോൺട്രാക്ടറുടെ പ്രതിഫലം സംബന്ധിച്ച തർക്കത്തിൽ ജോലി മുടങ്ങി. കൊവിഡ് രൂക്ഷമായതും പിന്നാലെയുണ്ടായ ചിപ്പ് ക്ഷാമവും തിരിച്ചടിയായി.
ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ
എട്ട് വാഹനങ്ങൾക്കുവരെ ഒരേസമയം ചാർജ് ചെയ്യാം
കാറുകൾ 40 മിനിട്ടിൽ ഫുൾ ചാർജ്ജാവും
ഒരുയൂണിറ്റിന് നികുതിയടക്കം 16 രൂപ
ഓൺലൈനായി പണമടയ്ക്കാം
ഈ വർഷം രജിസ്റ്റർ
ചെയ്ത ഇ-വാഹനങ്ങൾ
ജനുവരി- 1,721
ഫെബ്രുവരി- 2,173
മാർച്ച്- 3,362
ഏപ്രിൽ- 3,347
മുൻവർഷങ്ങളിൽ
2021- 8,699
2020- 1,325
2019- 470
2018- 243
രണ്ടുമാസത്തിനകം ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കും. പുതിയ സാങ്കേതിക വിദ്യയായതിനാൽ കുറ്റമറ്റ പരിശോധനകൾ അനിവാര്യമാണ്.
-സജിൻ ഇസ്‌മയിൽ,
പ്രോജക്ട് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |