കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കെ ആശങ്കയുയർത്തി തക്കാളിപ്പനി. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് പനി ബാധിക്കുന്നത്. കൊല്ലം ജില്ലയിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇതുവരെ 82 കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്.
സർക്കാർ ആശുപത്രികളിൽ മാത്രം റിപ്പോർട്ട് ചെയ്ത കണക്കുകളാണ് ഇത്. സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താൽ കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കും. രോഗം കണ്ടെത്തിയ നെടുവത്തൂർ, അഞ്ചൽ, ആര്യങ്കാവ് പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
കുട്ടികളിൽ രോഗവ്യാപനത്തോത് കൂടുന്നതായും അധികൃതർ അറിയിച്ചു. ഇതിനെത്തുടർന്ന് വീടുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ളാസുകളും ആരോഗ്യവകുപ്പ് നടത്തി. കുട്ടികളിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പല പ്രദേശങ്ങളിലെയും അങ്കണവാടികൾ അടച്ചിട്ടു.
തക്കാളിപ്പനി ലക്ഷണങ്ങൾ
കടുത്ത പനി, ക്ഷീണം, അസഹ്യമായ വേദന, കൈവെള്ള, കാൽവെള്ള, വായുടെ അകം, പൃഷ്ഠഭാഗം, കൈകാൽമുട്ടുകൾ എന്നിവിടങ്ങളിൽ വരുന്ന നിറം മങ്ങിയ പാടുകൾ ചിക്കൻ പോക്‌സ് പോലെയുള്ള പൊള്ളൽ രൂപത്തിൽ മാറുക എന്നിവയാണ് ലക്ഷണങ്ങൾ. കൈവെള്ളയിലും കാൽവെള്ളയിലും ചുവന്ന കുരുക്കളും തടിപ്പുകളും രൂപപ്പെടുന്നു. വായുടെ അകത്ത് വരുന്ന പൊള്ളലുകൾ ഭക്ഷണം കഴിക്കുന്നതിനും മറ്റും കുട്ടികളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
വേണം ജാഗ്രത
വൈറസ് ബാധമൂലം ഉണ്ടാകുന്ന രോഗമാണ് തക്കാളിപ്പനി. ഇത് അപകടകാരിയല്ലെങ്കിലും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. ഇത് കുളിക്കാനും ഉപയോഗിക്കാം. കുരുക്കൾ ചൊറിഞ്ഞു പൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവർ സ്പർശിക്കരുത്. രോഗബാധിതരെ ശുശ്രൂഷിക്കുന്നവർ ശുചിത്വവും അകലവും പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |