പാലക്കാട്: 2800 കെ.എസ്.ആർ.ടി.സി ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നതിൽ വിശദീകരണം തേടിയ ഹൈക്കോടതി കാര്യക്ഷമത ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവും നടത്തിയിരുന്നു. തുടർന്ന് 920 ബസുകൾ കണ്ടം ചെയ്യാനുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതിൽ 300 എണ്ണം ഷോപ്പ് ഓൺ വീലാക്കി മാറ്റുമെന്നും വിശദീകരിച്ചിരുന്നു.
ഷോപ്പ് ഓൺ വീൽ ആക്കുന്ന പദ്ധതിപ്രകാരം കട്ടപ്പുറത്തായ ആനവണ്ടികൾ രൂപം മാറ്റി തട്ടുകടകളാക്കുന്ന ജോലികൾ പാലക്കാട്ടെ ചിറ്റൂർ ഡിപ്പോയിൽ പുരോഗമിക്കുകയാണ്. പല ഡിപ്പോകളിലായി കട്ടപ്പുറത്തിരുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ നവീകരണമാണ് നടക്കുന്നത്.
ഓടിക്കാൻ കഴിയുന്ന അവസ്ഥയിലാണെങ്കിലും സർവീസ് നടത്താൻ കഴിയാത്ത തരത്തിലുള്ള ഒന്നിൽ കൂടുതൽ ബസുകൾ പല ഡിപ്പോകളിലുമുണ്ട്. ഈ ബസുകളെ നിശ്ചിത കേന്ദ്രങ്ങളിലേക്ക് മാറ്റി പരിശോധിക്കാൻ വകുപ്പ് നടപടിയെടുത്തതിന്റെ ഭാഗമായാണ് സ്ഥലസൗകര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ ചിറ്റൂരിലേക്ക് 128 കെ.എസ്.ആർ.ടി.സികൾ എത്തിച്ചത്.
ഇവിടെ എത്തിച്ച 128 ബസുകളിൽ 74 ബസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഏറെയും 10 വർഷത്തിലധികം പഴക്കമുള്ളവയാണ്. ഇതിൽ 16 ലോ-ഫ്ലോർ ബസുകളുമുണ്ടായിരുന്നു. ഇതിൽ സർവീസ് നടത്താൻ കഴിയുംവിധം നവീകരിച്ച 30 ബസുകൾ ഡിപ്പോകളിലേക്ക് കൊണ്ടുപോയി. എട്ട് ബസുകൾ ഷോപ്പ് ഓൺ വീൽ പദ്ധതിക്കായും നൽകി. 16 ബസുകൾ ഇരുമ്പുവിലയ്ക്ക് നൽകാനേ കഴിയൂ എന്ന് വർക്ക്ഷോപ്പ് ജീവനക്കാർ പറയുന്നു.
സ്ഥിര വരുമാനത്തിന് 'ഷോപ്പ് ഓൺ വീൽ'
ഡിപ്പോയിൽ കച്ചവടം നടത്താൻ ഏജൻസികൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും ബസുകൾ സ്റ്റാളുകളാക്കി നൽകുന്ന പദ്ധതിയാണ് 'ഷോപ്പ് ഓൺ വീൽസ്'. മുൻകൂർ നിക്ഷേപമായി രണ്ടുലക്ഷം രൂപയും പ്രതിമാസ വാടകയായി 20,000 രൂപയും കെ.എസ്.ആർ.ടി.സിക്ക് നൽകണം. 15 വർഷം കഴിഞ്ഞ് ഉപയോഗിക്കാനാകാതെ ബസ് പൊളിച്ചു വിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുക പരമാവധി ഒന്നര ലക്ഷം രൂപയാണ്. ആ ബസുകൾ സ്റ്റാളുകളാക്കുമ്പോൾ സ്ഥിരവരുമാനവും ലാഭവും കിട്ടുമെന്നതാണ് പ്രത്യേകത. മിൽമയാണ് സംസ്ഥാനത്തെ ഡിപ്പോകളിൽ നിന്ന് ബസ് സ്റ്റാളുകൾ ഏറ്റെടുക്കുന്നത്. ഷോപ്പ് ഓൺ വീൽസ് ഏറ്റെടുക്കാൻ കൂടുതൽ പേർ എത്തിയാൽ ടെൻഡർ അടിസ്ഥാനത്തിൽ സ്റ്റാളുകൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |