കൊച്ചി: തൃക്കാക്കരയിൽ ഇടത്പക്ഷത്തിന്റെ സ്ഥാനാർത്ഥി ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡി സി സി പ്രസിഡന്റ് എം ബി മുരളീധരനും. വെണ്ണല മഹാദേവ ക്ഷേത്രത്തിൽ വോട്ട് അഭ്യർത്ഥിച്ചെത്തിയ ജോ ജോസഫിനൊപ്പമാണ് മുരളീധരനെ കണ്ടത്. ഇതിനെകുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ആരും ശത്രുക്കളല്ലെന്നും ജോ ജോസഫ് തന്റെ സുഹൃത്താണെന്നും മുരളീധരൻ മറുപടി നൽകി.
എന്നാൽ യു ഡി എഫി സ്ഥാനാർത്ഥിയായി ഉമാ തോമസിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എതിർപ്പുമായെത്തിയ എം ബി മുരളീധരൻ, ഇടതു സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് എത്തിയത് അവിചാരിതമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സജീവ പ്രവർത്തകർക്കാണ് നൽകേണ്ടതെന്നും പി ടി തോമസിനോടുള്ള സ്നേഹം കാണിക്കേണ്ടത് ഭാര്യയെ സ്ഥാനാർത്ഥിയാക്കിയിട്ടല്ലെന്നും അന്ന് മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ജോ ജോസഫിനൊപ്പം താൻ എത്തിയതിന് രാഷ്ട്രീയ മാനമൊന്നും നൽകേണ്ടെന്ന് ഇന്ന് തന്നെ സമീപിച്ച മാദ്ധ്യമപ്രവർത്തകരോട് മുരളീധരൻ വ്യക്തമാക്കി.
വെണ്ണലയിലെ മുൻ കൗൺസിലർ കൂടിയായ എം ബി മുരളീധരന് പ്രദേശത്തെ ജനങ്ങൾക്കിടയിൽ വമ്പിച്ച സ്വാധീനമുണ്ടെന്നത് യു ഡി എഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ വെണ്ണല ക്ഷേത്രത്തിൽ എത്തിയ വോട്ടർമാർക്ക് ഇടത് സ്ഥാനാർത്ഥിയായ ജോ ജോസഫിനെ പരിചയപ്പെടുത്തിയതും മുരളീധരനാണ്. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് എതിർ ക്യാമ്പ് വ്യാപകമായി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനമെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |