തിരുവനന്തപുരം: ചാർജ്ജിംഗ് സ്റ്റേഷനുകൾ കുറവായതുകാരണം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ മടിക്കുന്നവർക്കായി ഇതാ എത്തിയിരിക്കുന്നു പോർട്ടബിൾ ചാർജ്ജിംഗ് സ്റ്റേഷൻ. തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ സി.യു ടെക്‌നോളജീസ് ഉടമ സുജിത്ത് രാജനും സംഘവുമാണ് ഇലക്ട്രിക് വാഹനങ്ങൾക്കായി പോർട്ടബിൾ ചാർജ്ജിംഗ് സ്റ്റേഷന്റെ മാതൃക പുറത്തിറക്കിയത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ 'പോർട്ടബിൾ ഗ്രിഡ് സോളാർ ചാർജ്ജിംഗ് സ്റ്റേഷൻ" പരിപാലിക്കാനും വൈദ്യുതീകരണം ഇല്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനും എളുപ്പമാണ്.
കേരളത്തിൽ വികസിപ്പിച്ച ആദ്യത്തെ പോർട്ടബിൾ ചാർജ്ജിംഗ് സ്റ്റേഷൻ മോഡലാണിത്. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ചാർജ് ചെയ്യാൻ അനുയോജ്യമാണ് ഈ മോഡൽ. കാറുകൾ ചാർജ് ചെയ്യാൻ ഉപയോഗിക്കാവുന്ന മോഡൽ വികസിപ്പിക്കുന്നതിന്റെ പണിപ്പുരയിലാണ് ഇവർ.
ഇനി 'പോർട്ടബിളുകളുടെ' കാലം
സോളാർ പാനലുകളും ബാറ്ററിയും ചക്രങ്ങളും അടങ്ങിയതാണ് ഇതിന്റെ ഘടന. നിലവിൽ, 220 എ.എച്ച് ബാറ്ററിയും 1 കിലോ വാട്ട് ശേഷിയുള്ള സോളാർ പാനലുകളുമാണ് ഇതിലുള്ളത്. എങ്കിലും ചാർജ്ജ് ചെയ്യേണ്ട വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്ത് സ്റ്റേഷനിലെ ബാറ്ററിയും പാനലുകളുടെ എണ്ണവും വർദ്ധിപ്പിക്കാം. ഏകദേശം 55,000 രൂപ ചെലവിലാണ് സുജിത്തും സംഘവും ഈ മോഡൽ ഉണ്ടാക്കിയത്. ഒരു ദിവസം 4 മുതൽ 6 വരെ ഇലക്ട്രിക് വാഹനങ്ങൾ ഒരു സ്റ്റേഷനിൽ ചാർജ് ചെയ്യാൻ കഴിയും. ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം ചാർജ് ചെയ്യാൻ 4 മണിക്കൂർ വേണ്ടിവരും. പകൽ സൗരോർജ്ജം നേരിട്ട് ഉപയോഗിക്കാനും രാത്രിയിൽ ബാറ്ററി ഒരു ബാക്കപ്പായി പ്രവർത്തിപ്പിക്കാനും കഴിയുന്ന തരത്തിലാണ് മോഡൽ രൂപകല്പന ചെയ്തിരിക്കുന്നത്. നിലവിൽ ശംഖുംമുഖം, തൈക്കാട് പൊലീസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പോർട്ടബിൾ സ്റ്റേഷൻ സ്ഥാപിക്കുന്നത്. ഇപ്പോൾ ഈ സേവനം സൗജന്യമായാണ് പൊതുജനത്തിന് ഇവർ ലഭ്യമാക്കുന്നത്.
ചെറുസംരംഭങ്ങൾക്ക് കൂട്ടായി ഭാര്യയും
സുജിത്തും ഭാര്യ ദൃശ്യയുമാണ് സി.യു പവർ ടെക്‌നോളജീസിന്റെ നടത്തിപ്പുകാർ. ഇരുവരും ഇലക്ട്രിക്കൽ എൻജിനിയർമാരാണ്. ആകെ 15 അംഗങ്ങൾ ഈ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നു. സൗരോർജ്ജവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ സുജിത് രാജൻ പങ്കാളിയാണ്. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ, സ്വകാര്യ കമ്പനികൾ, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഈ പോർട്ടബിൾ മോഡൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഈ സംരംഭത്തിന് സർക്കാരിൽ നിന്നോ സ്വകാര്യ കക്ഷികളിൽ നിന്നോ പിന്തുണ ലഭിക്കുമെന്നാണ് സുജിത്തിന്റെ പ്രതീക്ഷ. അതേസമയം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) ഇതിനോടകം തന്നെ പോർട്ടബിൾ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |