കണ്ണൂർ: തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന അക്ഷരപ്പുര നിലകൊള്ളുന്ന കെട്ടിടവും ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കി. മുഴപ്പിലങ്ങാട് കുളംബസാറിലെ മഹാദേവ ദേശായി സ്മാരക വായനശാല സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് നിലംപൊത്തിയത്.
65 വർഷങ്ങൾക്ക് മുമ്പ് ദേശീയബോധമുള്ള മുഴപ്പിലങ്ങാട്ടെ കുറച്ചാളുകളുടെ കൂട്ടായ്മയിലൂടെ ഉയർന്നുവന്നതാണ് ഈവായനശാല. മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ ദേശായിയുടെ പേരിൽ രാജ്യത്ത് തന്നെയുള്ള അപൂർവ്വമായ സ്മാരകമാണിത്. ഇങ്ങനെയൊരു സ്മാരകം കണ്ണൂരിലുണ്ടെന്നറിഞ്ഞ് വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ഒരു ഗാന്ധി ശിഷ്യൻ ഇവിടെ സന്ദർശനം നടത്തിയിരുന്നു.
നേരത്തെ ദേശീയപാത വികസനത്തിന്റെ മുന്നോടിയായി അരനൂറ്റാണ്ടിലധികം പഴക്കമുള്ള മുഴപ്പിലങ്ങാട് മഠവും അവിടെയുള്ള വായനശാലയും പൊളിച്ചു മാറ്റിയിരുന്നു. ഇതിനുപകരം മഠം തൊട്ടടുത്തുള്ള സ്ഥലത്ത് സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ. ഇതിനു പുറമെ മഹാദേവദേശായി വായനശാല പുനഃസ്ഥാപിക്കാൻ സ്ഥലം സർക്കാർ അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
നാടിന്റെ വികസനത്തോടൊപ്പം സാംസ്‌കാരിക സ്ഥാപനങ്ങൾക്കും പ്രസക്തിയുണ്ട്. തലമുറകൾക്ക് അനൗപചാരിക വിദ്യാഭ്യാസവും അക്ഷരവെളിച്ചവുമേകിയ വായനശാലയാണ് മഹാദേവ ദേശായിയുടെ പേരിലുള്ളത്. ഇതു പുനഃസ്ഥാപിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ജനു ആയിച്ചാൻകണ്ടി (ഗ്രന്ഥശാലാസംഘം പ്രവർത്തകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |