അന്ന് ഞങ്ങൾ തൃശൂർ നഗരത്തിന് നടുവിൽ മാരാർ റോഡിലായിരുന്നു താമസം. വീടിന്റെ മുകളിലിരുന്നാൽ പൂരം മുഴുവൻ കാണാം. വെളുപ്പിന് പുതപ്പിട്ട് മൂടിപ്പുതച്ചാണ് വെടിക്കെട്ട് കാണാൻ കാത്തിരിക്കാറുള്ളത്. വല്ല്യച്ഛന്റെ മകളും നടിയുമായ മാളവിക വെയ്ൽസിനൊപ്പം അവരുടെ ഫ്‌ളാറ്റിലിരുന്നും വെടിക്കെട്ട് കണ്ട ഓർമ്മകളുണ്ട്. അമ്മ (ബിന്ദു)വിനൊപ്പമായിരുന്നു എന്നും പൂരം കാണാൻ പോയിരുന്നത്. എല്ലാ പൂരത്തിനും കാത്തിരുന്നത് വെടിക്കെട്ടിനു വേണ്ടിയിരുന്നു. പ്ലസ് വണ്ണിന് ബംഗ്‌ളുരുവിലായിരുന്നു പഠിച്ചിരുന്നത്. അന്നാണ് പൂരം മിസായത്. ടിവിയിൽ ലൈവ് കുടമാറ്റം വരുമ്പോൾ ആവേശത്തോടെ കണ്ടു. സിനിമയിലായപ്പോൾ വീണ്ടും പൂരം മുടങ്ങി. എന്നാലും ഇപ്പോഴും ടി.വിയിൽ പൂരം കാണാറുണ്ട്. അച്ഛൻ (നടൻ ലിഷോയ് )പൂരപ്രാന്തനാണ്. എവിടെയായാലും പൂരത്തിനെത്തും. പൂരം ദിവസങ്ങളിൽ ഷൂട്ട് ഒഴിവാക്കാൻ ശ്രമിക്കും. തിരുവനന്തപുരത്തും പാലക്കാടുമായി സീരിയൽസിനിമാ സെറ്റുകളിൽ തിരക്കിലാണ് അച്ഛൻ. അച്ഛന് പൂരത്തിനോട് ചെറുപ്പത്തിലെയുള്ള ആവേശം ഇപ്പോഴുമുണ്ട്. എത്ര ചൂടാണെങ്കിലും തിരക്കാണെങ്കിലും അച്ഛൻ പൂരത്തിനെത്തും. സാമ്പിൾ കാണാൻ പാലക്കാട്ട് സെറ്റിൽ നിന്നാണ് അച്ഛൻ ഓടിയെത്തിയത്. ചേട്ടൻ ലയണൽ ലിഷോയ് പൂരപ്പറമ്പിൽ തന്നെയാണ്.
ജവാൻ ഒഫ് വെള്ളിമല എന്ന സിനിമയിലൂടെ ആണ് ലിയോണ ശ്രദ്ധേയയായത്. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ വേഷം കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കി. മായാനദിയിലെ സമീറ എന്ന കഥാപാത്രവും ശ്രദ്ധേയമായി. ഈ മാസം തന്നെ ലിയോണയുടെ മൂന്ന് സിനിമകൾ പുറത്തിറങ്ങുന്നുണ്ട്, ജിൻ, വരയൻ, ട്വൽത് മാൻ. ഇഷ്‌ക് അടക്കം രണ്ട് തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ വേഷമിട്ടു. തമിഴിലും അഭിനയിച്ചിട്ടുണ്ട്. കുരിയച്ചിറയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |