തൃശൂർ: ആയിരങ്ങളെ സാക്ഷിയാക്കി തൃശൂർ പൂരത്തിന്റെ പൂരവിളംബരം നടന്നു. കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കിയതോടെയാണ് പൂരവിളംബരം നടന്നത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. രാവിലെ എട്ടു മണിയോടെയാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പത്തരയോടെയാണ് വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയത്. തൃശൂര്‍ പൂരദിനത്തില്‍ കണിമംഗലം ശാസ്താവിന് വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കാനാണ് തെക്കേഗോപുരവാതില്‍ തുറന്നിടുന്നത്.
പൂരവിളംബരം കാണാൻ കൊടുംചൂടിനെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയിരുന്നത്. തിരക്ക് നിയന്ത്രിക്കാൻ വൻ പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരുന്നത്. ഇന്നലെ രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ചമയപ്രദർശനങ്ങൾക്ക് തുടക്കമായി. ആയിരങ്ങളാണ് ചമയപ്രദർശനത്തിനെത്തിയത്. പൂരപ്പിറ്റേന്ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ടിനുള്ള ഒരുക്കങ്ങളും തുടരുന്നു.
പൂര ദിവസം ഉച്ചയോടെ എട്ട് ഘടക ക്ഷേത്രങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണിത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കെഗോപുരം ഇറങ്ങിയ ശേഷം കുടമാറ്റം നടക്കും. ബുധനാഴ്ച പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം രണ്ട് ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും.
തൃശൂർ പൂരം നിയന്ത്രിക്കാൻ 3611 പൊലീസ് ഉദ്യോഗസ്ഥർക്കു പുറമേ 400 റിസർവ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആകെ നാലായിരത്തോളം പൊലീസുകാർ. 36 ഡിവൈ.എസ്.പിമാരും 64 ഇൻസ്‌പെക്ടർമാരും 287 എസ്.ഐമാരും നേതൃത്വം നൽകും. ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി വിവരങ്ങൾ അറിയുന്നതിന് ഡിജിറ്റൽ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലിപ്പിരിയുന്നതു വരെയുള്ള എല്ലാ ചടങ്ങുകളുടെയും അനിമേഷൻ രൂപത്തിലുള്ള വീഡിയോയാണ് തയ്യാറാക്കിയിരിക്കുന്നത്. പൊലീസുകാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറുകളിലേക്കാണ് വീഡിയോയുടെ ലിങ്ക് അയച്ചു നൽകുന്നത്. ഇത് കാണുന്നതോടെ പോലീസുദ്യോഗസ്ഥർക്ക് അവരുടെ ഡ്യൂട്ടിവിവരം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. തൃശൂർ സിറ്റി പൊലീസ് പി.ആർ.ഒ വിഭാഗമാണ് വീഡിയോയുടെ അണിയറയിൽ പ്രവർത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |