നെടുമ്പാശേരി: വ്യാജ യാത്രാരേഖകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ആന്ധ്രാ സ്വദേശിനികൾ അറസ്റ്റിൽ. ഈസ്റ്റ് ഗോദാവരി രാമചന്ദ്രപുരം റേലങ്കി ജാനകി (44), വെസ്റ്റ് ഗോദാവരി ചെബ്രോലു ഗോപിനാഥപട്ടണം ഗുരാല സൗജന്യ (23) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസമാണ് എയർഇന്ത്യാ വിമാനത്തിൽ മസ്‌കറ്റിലേക്ക് പോകാൻ ഇവർ വിമാനത്താവളത്തിലെത്തിയത്. യാത്രാരേഖകളിൽ സംശയംതോന്നിയ എയർഇന്ത്യ അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന വിസ, റിട്ടേൺ ടിക്കറ്റ് , വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്ന് കണ്ടെത്തി. വിസിറ്റിംഗ് വിസയിൽ മസ്‌കറ്റിലേക്ക് കടന്ന് അവിടെ അനധികൃതമായി വീട്ടുജോലി ചെയ്യുകയായിരുന്നു ഇവരുടലക്ഷ്യം. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി.എം. ബൈജു, സബ് ഇൻസ്‌പെക്ടർ ആർ. ജയപ്രസാദ്, എ.എസ്.ഐ പ്രമോദ് തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |