ആലുവ: കേരളത്തിൽ ആദ്യമായി ശസ്ത്രക്രിയ കൂടാതെ, കൈയിലെ രക്തക്കുഴലിലൂടെ ഹൃദയവാൽവ് മാറ്റിവച്ചു. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരാണ് കോട്ടയം സ്വദേശിയായ 74 കാരന്റെ ജീവൻ രക്ഷിച്ചത്. ഏപ്രിൽ 18ന് രാജഗിരിയിലെത്തുമ്പോൾ രോഗിയുടെ ശ്വാസകോശത്തിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായിരുന്നു. വിശദ പരിശോധനയിൽ ഹൃദയത്തിലെ അയോർട്ടിക് വാൽവിന് തകരാർ കണ്ടെത്തി. വാൽവ് മാറ്റിവയ്ക്കൽ മാത്രമായിരുന്നു പരിഹാരം. ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ളതിനാലും കടുത്ത പ്രമേഹരോഗിയായതിനാലും സങ്കീർണ്ണമായ ശസ്ത്രക്രിയ വെല്ലുവിളിയായി.
തുടർന്നാണ് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാംദാസ് നായ്‌ക്കിന്റെ നേതൃത്വത്തിൽ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി) പ്രക്രിയയിലൂടെ ഹൃദയവാൽവ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. സാധാരണ തുടയിലെ രക്തക്കുഴലിലൂടെയാണ് കത്തീറ്റർ കടത്തിവിടുന്നത്. എന്നാൽ, രോഗിയുടെ തുടയിലെ രക്തക്കുഴൽ അടഞ്ഞിരുന്നതിനാൽ കൈയിലെ രക്തക്കുഴലിലൂടെ കത്തീറ്റർ കടത്തി ഹൃദയവാൽവ് മാറ്റിവയ്ക്കുകയായിരുന്നു. സുഖംപ്രാപിച്ച രോഗി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |