SignIn
Kerala Kaumudi Online
Saturday, 27 April 2024 2.19 AM IST

ലഹരിക്കെതിരെ ഓരോ വ്യക്തിയും നോ പറയണം: ബി. സുരേഷ്

ex

കൊല്ലം: നിയമം കൊണ്ട് മാത്രം ലഹരി ഉപയോഗം തടയാനാകില്ലെന്നും ഓരോ വ്യക്തിയും ലഹരിപദാർത്ഥങ്ങളോട് നോ പറഞ്ഞാൽ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളുവെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷ് പറഞ്ഞു.

കേരളകൗമുദി, എക്സൈസ് വകുപ്പ്, കൊല്ലം എസ്.എൻ വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഷങ്ങൾക്ക് മുമ്പ് ഒരോ മാസവും വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ് ലഹരിവസ്തുക്കളുടെ വില്പനയും കടത്തും ഉപയോഗവുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ജില്ലയിൽ ഒരു മാസം മുന്നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന അവസ്ഥയിലേക്ക് ലഹരിവ്യാപനം രൂക്ഷമായിരിക്കുന്നു.

രാജ്യത്തെ 85 ലക്ഷം യുവാക്കൾ ലഹരിക്ക് അടിമയാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളും പുറത്ത് വന്നിരിക്കുന്നു. ആയുധ വ്യാപാരം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ബിസിനസായി ലഹരിപദാർത്ഥങ്ങളുടെ വില്പന മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ലഹരി ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം ഉയരുകയാണ്. ലഹരിക്ക് വഴിപ്പെടാതിരിക്കാൻ യുവാക്കളും വിദ്യാർത്ഥികളും അവരവരുടെ രക്ഷാകർത്താക്കളെക്കുറിച്ചും അവരുടെ സ്വപ്നങ്ങളെക്കുറിച്ചും നിരന്തരം ചിന്തിക്കണമെന്നും അസി. എക്സൈസ് കമ്മിഷണറും വിമുക്തി മിഷൻ ജില്ലാ കോ- ഓർഡിനേറ്ററുമായ എസ്. അജിദാസ് പറഞ്ഞു.

ലഹരിപദാർത്ഥങ്ങൾക്ക് പകരം ജീവിതത്തെ ലഹരിയായി കാണണമെന്നും ലഹരി ഉപയോഗിക്കുന്നവരുമായുള്ള സൗഹൃദം വിദ്യാർത്ഥികളും യുവാക്കളും ഉപേക്ഷിക്കണമെന്നും അസി. എക്സൈസ് കമ്മിഷണർ വി. റോബർട്ട് പറഞ്ഞു. മൊബൈൽ ഫോണിന്റെയും നവമാദ്ധ്യമങ്ങളുടെയും തെറ്റായ ഉപയോഗം വിദ്യാർത്ഥികളെ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിലേക്ക് വഴിതെറ്റിക്കുന്നുവെന്ന് എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അശ്വതി.എസ്. സുഗതൻ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളകൗമുദിയുടെയും എക്സൈസിന്റെയും പ്രവർത്തനം പ്രശംസനീയമാണെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡി. ദേവിപ്രിയ പറഞ്ഞു.

ലഹരി ഉപയോഗിച്ചാൽ ചിന്തയും ഭാവനയും വളരുമെന്ന തെറ്റിദ്ധാരണ പലരുടെയും മനസിലുണ്ടെന്നും വിഖ്യാത എഴുത്തുകാരുടെയും കലാകാരന്മാരുടെയും ജീവിതം ഇത് തെറ്റാണെന്നതിന്റെ തെളിവാണെന്നും ബോധവത്കരണ ക്ലാസ് നയിച്ചുകൊണ്ട് അസി. എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ പറഞ്ഞു. ലഹരിപദാർത്ഥങ്ങൾ വ്യക്തികളുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ഒരു പോലെ തളർത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എൻ വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റ് വോളന്റിയർമാരായ ദേവകി ദേവി, ആരതി, ശിവരഞ്ജിനി എന്നിവർ ചേർന്നുള്ള ഈശ്വരപ്രാർത്ഥനയോടെയാണ് സെമിനാർ ആരംഭിച്ചത്. എൻ.എസ്.എസ് പ്രോഗാം ഓഫീസർ സോന.ജി. കൃഷ്ണൻ, വോളന്റിയർ ഷഹന എന്നിവരും സംസാരിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും എൻ.എസ്.എസ് വോളന്റിയർ ഗൗരി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.