രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം പിറന്നാളിന് പദ്ധതി സാക്ഷാത്കാരങ്ങളുടെയും ജനോപകാരപ്രദമായ പ്രവർത്തനങ്ങളുടെയും ചാരിതാർത്ഥ്യമുണ്ട് ജലവിഭവ വകുപ്പിന്റെ മുഖത്ത്.
അതിതീവ്ര കടൽശോഷണം നേരിടുന്ന 65 കിലോമീറ്ററോളം തീരപ്രദേശങ്ങളിൽ ടെട്രാപ്പോഡും നൂതന സംവിധാനങ്ങളും ഉപയോഗിച്ച് കടൽക്ഷോഭം നേരിടാൻ സ്ഥിരം സംവിധാനത്തിന് ചെല്ലാനത്ത് തുടക്കമിടാനായത് ശ്രദ്ധേയനേട്ടം. ഭിന്നശേഷിക്കാരായ മക്കളുള്ള കുടുംബങ്ങൾക്ക് സൗജന്യ വാട്ടർകണക്‌ഷൻ, ഗ്രാമീണ മേഖലയിൽ എല്ലാ ടാപ്പുകളും വഴി കുടിവെള്ളമെത്തിക്കുന്ന പദ്ധതി ജലജീവൻ മിഷൻ, നഗരപ്രദേശങ്ങളിലെ കുടിവെള്ളവിതരണ പദ്ധതി അമൃത് എന്നിവ കേരളത്തിന്റെ ജലവിതരണ ശൃംഖലകളുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിക്കുന്നു.
ചെല്ലാം ചെല്ലാനത്തേക്ക്
തീരദേശ സംരക്ഷണ പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എറണാകുളം ജില്ലയിലെ ചെല്ലാനത്താണ്. 344 കോടി രൂപയാണ് ചെലവ്. അഞ്ച് വർഷത്തിനുള്ളിൽ 5300 കോടിയുടെ പദ്ധതിയാണ് സംരക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റർ നീളത്തിൽ കടൽഭിത്തിയും കണ്ണമാലി, ബസാർ എന്നിവിടങ്ങളിൽ പുലിമുട്ടുകളുമാണ് ചെല്ലാനം പദ്ധതി. ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയനുസരിച്ച് തീരദേശത്ത് ടെട്രാപോഡുകൾ, ജിയോട്യൂബുകൾ എന്നിവ ഉപയോഗിച്ച് പ്രതിരോധം തീർക്കും. രണ്ട് ടൺ, 3.5 ടൺ വീതം ഭാരമുള്ള ടെട്രാപോഡുകളാണ് തീരസംരക്ഷണത്തിന് കരിങ്കല്ലിനൊപ്പം വിരിക്കുക. ആവശ്യമുള്ളിടത്ത് പുലിമുട്ട് നിർമ്മിക്കും. ചെല്ലാനത്ത് വേ ബ്രിഡ്ജുകളുടെ നിർമ്മാണം തുടങ്ങി. ആദ്യ മത്സ്യഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പാക്കും.
കരുതലായി സ്‌നേഹതീർത്ഥം
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ സംസാരിച്ച പിതാവിന്റെ വേദനയാണ് സൗജന്യ കുടിവെള്ള കണക്‌ഷൻ എന്ന ആശയത്തിലേക്കെത്തിച്ചത്. വകുപ്പിനെ സാധാരണക്കാരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും കൂടുതലടുപ്പിക്കുന്ന പദ്ധതിയാണ് 'സ്‌നേഹ തീർത്ഥം'. ജലവിഭവ വകുപ്പിലെ എൻജിനിയർമാരുടെ സംഘടനയായ ഇ.എഫ്.കെ.ഡബ്ല്യുവും റോട്ടറി ക്ലബും സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
കരുത്തേകി മൈക്രോ ഇറിഗേഷൻ
നാണ്യവിളകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ കൃഷി,സഹകരണ, വൈദ്യുതി വകുപ്പുകളുടെ സഹകരണത്തോടെ ഊർജ്ജിത സാമൂഹിക മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഭാഗമായി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ 3.10 കോടിരൂപ ചെലവിൽ കരടിപ്പാറ പദ്ധതി പൂർത്തിയാക്കി.
സംരക്ഷിക്കാം നദികളും
അണക്കെട്ടുകളും
പ്രധാനപ്പെട്ട ഡാമുകളുടെ ഡീസിൽറ്റേഷൻ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. മംഗലം ഡാമിലെ ഡീസിൽറ്റേഷൻ ( ഡാമുകളിലെ മണ്ണും ചെളിയും നീക്കൽ ) ആരംഭിച്ചു. ചുള്ളിയാർ, മീങ്കര ഉൾപ്പെടെ ഉടൻ തുടങ്ങും. ആർ.സി.ബികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ നടപടി തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ ഡാം ഡീസിൽറ്റേഷനാണ് മംഗലം ഡാമിലേത്. പ്രളയത്തെ തുടർന്ന് നദികളുടെ നീരൊഴുക്കും ഗതിയും മാറി കരകൾ നശിച്ചിരുന്നു. ഇതു പരിഹരിക്കാൻ 44 നദികളുടെയും ചുമതല ഓരോ എക്‌സിക്യൂട്ടീവ് എൻജിനിയർമാർക്ക് നൽകി.
അഭിമാനം ജലജീവൻ
കേരളത്തിന്റെ കുടിവെള്ള വിതരണ ഭൂപടം തന്നെ മാറ്റിയെഴുതുകയാണ് ജലജീവൻ മിഷൻ.
പ്രവർത്തനം തുടങ്ങി ഒന്നരവർഷം പിന്നിടുമ്പോൾ കണക്‌ഷനുകൾ 12 ലക്ഷം കവിഞ്ഞു. നിലവിൽ സംസ്ഥാനത്താകെ 28.61 ലക്ഷം ഗ്രാമീണവീടുകളിൽ കുടിവെള്ള കണക്‌ഷൻ ലഭ്യമായിട്ടുണ്ട്. 2024 ഓടെ ശേഷിക്കുന്ന 42 ലക്ഷം വീടുകളിൽ കണക്‌ഷൻ നൽകും. ജലജീവൻ മിഷനിലൂടെ പ്രതിദിന ആളോഹരി ജലലഭ്യത 55 ലിറ്റർ എന്ന കണക്കിലാണ് കേന്ദ്രം വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ സംസ്ഥാനത്ത് ഇത് 100 ലിറ്ററാണ്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി ജലജീവൻ മിഷന്റെ പ്രവർത്തന മികവിന് ഉദാഹരണമാണ്. ജലസ്രോതസുകളാൽ സമൃദ്ധമാണ് ഇടമലക്കുടിയെങ്കിലും ശുദ്ധമായ കുടിവെള്ളം ജനങ്ങൾക്ക് അന്യമായിരുന്നു. ഇടമലക്കുടിയിൽ കുടിവെള്ള പദ്ധതിക്കായി സർവേ ആരംഭിച്ചു.
സേവനങ്ങൾ സ്‌മാർട്ട്
ബിൽ പേയ്‌മെന്റും പുതിയ കണക്‌ഷനുള്ള അപേക്ഷയും ഉൾപ്പടെയുള്ള സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഉപഭോക്താവിന് സ്വയം വാട്ടർ ബിൽ റീഡിംഗ് നടത്താൻ സഹായിക്കുന്ന സെൽഫ് മീറ്റർ റീഡിംഗ് ആരംഭിച്ചു. പുതിയ കണക്‌ഷൻ ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ ഇ - ടാപ്പ് പദ്ധതി ആരംഭിച്ചു. ഒരു ഘട്ടത്തിൽപ്പോലും അപേക്ഷകർ ഓഫീസിലെത്തേണ്ടതില്ല എന്നതാണ് സവിശേഷത. വിവരങ്ങൾക്ക് 1916 എന്ന ടോൾ ഫ്രീ നമ്പറുണ്ട്.
....................................
ജനക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പുതിയൊരു ചരിത്രത്തിലേക്കാണ് ഇനിയുള്ള യാത്ര
റോഷി അഗസ്‌റ്റിൻ
ജലവിഭവ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |