ശ്രീകാകുളം: അസാനി ചുഴലിക്കാറ്റിനെത്തുടർന്ന് സ്വർണ നിറമുള്ള രഥം ആന്ധ്രാപ്രദേശ് തീരത്തടിഞ്ഞു. ശ്രീകാകുളം ജില്ലയിലെ സുന്നാപ്പള്ളി തുറമുഖത്തിനടുത്താണ് രഥം തീരത്തടിഞ്ഞത്.
ഏതെങ്കിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യത്ത് നിന്നുള്ളതാകാം ഇതെന്നാണ് കരുതുന്നതെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
പ്രദേശവാസികളും മത്സ്യത്തൊഴിലാളികളുമാണ് രഥം ആദ്യം കണ്ടത്. തുടർന്ന് വടം ഉപയോഗിച്ച് ഇവരിത് തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടൽത്തീരത്തുള്ളവർ രഥം തീരത്തേക്ക് വലിച്ചുകൊണ്ടുവരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തെക്കുറിച്ച് ഇന്റലിജൻസ് വിഭാഗത്തെ വിവരം അറിയിച്ചതായി നൗപാഡ എസ്.ഐ പറഞ്ഞു. ഇത് മറ്റേതെങ്കിലും രാജ്യത്ത് നിന്ന് വന്നതാകാൻ സാദ്ധ്യതയുണ്ടെന്നും ഇതിനാൽ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചുവെന്നും എസ്.ഐ പറഞ്ഞു.
രഥം കാണാൻ ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് നിരവധിപ്പേരെത്തി.
മ്യാൻമർ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലെ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്നുള്ളതാകാം രഥമെന്ന് പലരും വിശ്വസിക്കുന്നു.
അതേസമയം, കിഴക്കൻ ഇന്ത്യൻ തീരത്ത് സിനിമാ ചിത്രീകരണത്തിന് ഉപയോഗിച്ച രഥം അസാനി ചുഴലിക്കാറ്റിൽപ്പെട്ട് ശ്രീകാകുളത്തെത്തിയതാകാമെന്ന് പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |