കൈയ്യിലുള്ള വെള്ള റേഷൻകാർഡ് കാരണം ചികിത്സാ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്ന് ഒന്ന് വിളിച്ചുപറഞ്ഞു നോക്കൂ, പരാതിയിൽ കഴമ്പുണ്ടെങ്കിൽ
മുൻഗണനാ കാർഡുമായി മന്ത്രി ജി.ആർ.അനിൽ വീട്ടിലെത്തും! ആദിവാസി ഊരുകളിലുള്ളവർക്ക് നാട്ടിൻപുറത്തെത്തി റേഷൻ വാങ്ങാൻ ഏറെ ബുദ്ധിമുട്ടാണ്. പാവപ്പെട്ട ആദിവാസികൾ കബളിപ്പിക്കലിനും ഇരയാകുന്നു. ഇതറിഞ്ഞ മന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുന്നു. പിന്നെ കാണുന്നത് റേഷൻകടകൾ ഊരുകളിലേക്ക് പോകുന്നതാണ് ! ജനോപകാരപ്രദമായ കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്ത് നടപ്പാക്കുന്നതാണ് മന്ത്രി ജി.ആർ.അനിലിന്റെ രീതി. അതുകൊണ്ടാണ് സഞ്ചരിക്കുന്ന റേഷൻകട പദ്ധതി പെട്ടെന്ന് നടപ്പിലായത്.
പരാതികേൾക്കാനും പരിഹാരമുണ്ടാക്കാനും മന്ത്രി എപ്പോഴും തയ്യാറാണെന്ന് മാത്രമല്ല, മാസത്തിൽ ഒരു ദിവസം പരാതി കേൾക്കാൻ മാത്രമായി നീക്കിവച്ചിട്ടുമുണ്ട്. മന്ത്രിയുടെ നിർദ്ദേശപ്രകാരം സറണ്ടർ ചെയ്ത മുൻഗണനാ കാർഡുകൾ അർഹരായ 1,53,242 പേർക്ക് വിതരണം ചെയ്തു. അതിനു പുറമേ 2,14,274 പുതിയ റേഷൻകാർഡുകൾ വിതരണം ചെയ്തു. സ്വന്തമായി വീടില്ലാത്തവർക്ക് സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ റേഷൻകാർഡ് വിതരണം ചെയ്തതാണ് പൊതുവിതരണ രംഗത്തെ മറ്റൊരു പരിഷ്കാരം. തെരുവോരത്ത് താമസിക്കുന്നവർക്കും റേഷൻകാർഡ് ലഭിച്ചുതുടങ്ങി. എ.ടി.എം കാർഡ് രൂപത്തിലുള്ള പി.വി.സി റേഷൻ കാർഡുകൾ എത്തിച്ചു. നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻകാർഡിലെ തെറ്റ് തിരുത്തലിന് 'തെളിമ' പദ്ധതി നടപ്പാക്കി. ഒപ്പം കൊവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികളുടെ കുടുംബത്തിന് 7.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഏർപ്പെടുത്തി. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 52 സുഭിക്ഷ ഹോട്ടലുകൾ ആരംഭിച്ചു. ജനകീയ സുഭിക്ഷ ഹോട്ടലുകൾക്ക് മാസം 600 കിലോ അരി 10.90 രൂപ നിരക്കിൽ നൽകുന്നു.
റേഷൻ കട @ ഊര്
ആദിവാസി ഊരുകളിലേക്കുള്ള മൊബൈൽ റേഷൻവിതരണം വ്യാപകമാക്കി. ഇടുക്കിയിലെ മേമാരി, പുന്നപ്പാറ, മുല്ല, ഭീമൻചുവട്, വാക്കത്തി, കത്തിസ്റ്റേഷൻ, കൊല്ലത്തിക്കാവ്, വ്ലാക്കത്തം, മഞ്ചുപാടം, വട്ടവിള, വെള്ളക്കൽകുടി, പുതുക്കുടി, ചമ്പക്കാട്ട്കുടി, ഒള്ളവയൽക്കുടി, വൽസപ്പെട്ടിക്കുടി.
പത്തനംതിട്ടയിലെ അടിച്ചിപ്പുഴ, കൊക്കാത്തോട്, കാട്ടത്തിപ്പാറ, കോട്ടമ്പാറ, മൂഴിയാർ സായിപ്പൻപാറ. തിരുവനന്തപുരത്തെ പുതിയകാല, പുരവിമല, തെന്മല, കണ്ണമാംമൂട്, പ്ലാവട്ടി, നിലമ്പൂർ താലൂക്കിലെ നെടുങ്കയം, അമ്പുമല, ഉച്ചക്കുളം, മുണ്ടക്കടവ്, മാഞ്ചേരി. വയനാട്ടിലെ ചുരുളി, മീൻകൊല്ലി, വൈത്തിരി താലൂക്കിലെ ഭൂതാനം എന്നിവിടങ്ങളിലാണ് സഞ്ചരിക്കുന്ന റേഷൻകട എത്തുന്നത്.
സപ്ലൈകോ @ ഓൺലൈൻ
പുതിയതും നവീകരിച്ചതുമായ 58 സപ്ലൈകോ വില്‌പനശാലകൾ ആരംഭിച്ചു. സപ്ലൈകോയിൽ ഓൺലൈൻ ഹോം ഡെലിവറി സംവിധാനമേർപ്പെടുത്തി. സംസ്ഥാനത്തെ സപ്ലൈകോ ഔട്ട് ലെറ്റുകളുടെ ലൊക്കേഷൻ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുന്ന 'ട്രാക്ക് സപ്ലൈകോ', സപ്ലൈകോ ഔട്ട് ലെറ്റിൽ നിന്നും ഉപഭോക്താവിന് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം വിലയിരുത്തി സപ്ലൈകോ അധികാരികളെ അറിയിക്കാൻ 'ഫീഡ്ബാക് സപ്ലൈകോ' സംവിധാനങ്ങൾ ഏർപ്പെടുത്തി.
2021 നവംബർ, ഡിസംബർ മാസങ്ങളിൽ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന മാവേലിസ്റ്റോർ എത്തി സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു.
നെല്ല് സംഭരണം 28.20 രൂപയ്‌ക്ക്
സപ്ലൈകോ മുഖേന കഴിഞ്ഞവർഷം (2020-21) 7.65 ലക്ഷം മെട്രിക്ക് ടൺ നെല്ല് കിലോയ്ക്ക് 27.48രൂപ നിരക്കിൽ സംഭരിച്ചു. 2021-22 വർഷം ഇതുവരെ 5.44 ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. 28 രൂപയ്ക്കാണ് 2021-22 വർഷത്തെ നെല്ല് സംഭരണം. അടുത്ത സംഭരണവർഷം മുതൽ 28.20 രൂപയ്ക്ക് സംഭരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സ്മാർട്ട് പർച്ചേസ് @റേഷൻകട
റേഷൻകടകൾ സ്മാർട്ടാക്കൽ ആണ് ഉടനെ തുടങ്ങുന്ന പദ്ധതി. സപ്ലൈകോയിൽ കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതാണ് മറ്റൊന്ന്. ഇ.ആർ.പി സംവിധാനത്തിലൂടെ സ്റ്റോക്ക്, പർച്ചേസ്, സെയിൽസ് എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ഡാഷ് ബോർഡിൽ ലഭ്യമാക്കിയാണ് കേന്ദ്രീകൃത നിരീക്ഷണം യാഥാർത്ഥ്യമാക്കുന്നത്.
പൊതുവിതരണം നടത്തുന്ന എല്ലാ ഗോഡൗണുകളും കാമറ നിരീക്ഷണത്തിലാക്കുക, പൊതുവിതരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ജി.പി.എസ് സംവിധാനം, റേഷൻകടകളിൽ ഉപയോഗിക്കുന്ന ത്രാസ് ഉൾപ്പെടെയുള്ള അളവ് ഉപകരണങ്ങൾ ഇ - പോസ് മെഷീനുമായി ഘടിപ്പിക്കുക,
സംസ്ഥാന – ജില്ലാ താലൂക്ക് റേഷൻകട തലങ്ങളിൽ വിജിലൻസ് സംവിധാനങ്ങൾ പുന:സംഘടിപ്പിക്കുക എന്നിവ ഓരോന്നായി നടപ്പിലാക്കും.
...................................................
''ജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന വകുപ്പുകളെ കൂടുതൽ ജനോപകാരമാക്കുന്ന പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഭക്ഷ്യം, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ പ്രവർത്തനമെല്ലാം കൂടുതൽ ജനപ്രിയമാക്കും.''-
മന്ത്രി ജി.ആർ. അനിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |